പനാജി: ഐഎസ്എല്ലിലെ നിർണായക പോരാട്ടത്തിൽ ഒഡിഷ എഫ്സിക്കെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. 2-2നാണ് മത്സരം അവസാനിച്ചത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ പോയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ രണ്ട് ഗോൾ തുടരെ അടിച്ച് മുന്നിലെത്തിയെങ്കിലും പിന്നാലെ രണ്ടാം ഗോളടിച്ച് ഒഡിഷ സമനില പിടിക്കുകയായിരുന്നു. വിജയം അനിവാര്യമായ മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നത് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്.
ഒഡിഷക്കായി സൂപ്പർ താരം ഡീഗോ മൗറീഷ്യോ ഇരട്ട ഗോളുകൾ നേടി. ബ്ലാസ്റ്റേഴ്സിനായി ജോർദാൻ മുറെ, ഗാരി ഹൂപ്പർ എന്നിവർ വല ചലിപ്പിച്ചു. 45, 74 മിനിറ്റുകളിലാണ് മൗറീഷ്യോ ടീമിനായി വല ചലിപ്പിച്ചത്. 52ാം മിനിറ്റിൽ മുറെ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. പിന്നാലെ 68ാം മിനിറ്റിലായിരുന്നു ഹൂപ്പറുടെ ഗോൾ.
മത്സരം തുടങ്ങി ആദ്യ പത്തുമിനിട്ടിനുള്ളിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്‌സിനും ഒഡിഷയ്ക്കും സാധിച്ചില്ല. എങ്കിലും കേരളമാണ് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത്. മലയാളി താരങ്ങളായ രാഹുലും സഹലും ആദ്യ ഇലവനിൽ ഇടം നേടി. മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് മധ്യനിര കാഴ്ചവെച്ചെങ്കിലും പന്ത് വലയിലെത്തിക്കാൻ മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല.
45ാം മിനുട്ടിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ഹൃദയം ഭേദിച്ചുകൊണ്ടാണ് ഒഡിഷ ലീഡെടുത്തത്. ആദ്യ പകുതിയുടെ ഇൻഞ്ച്വറി ടൈമിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരങ്ങളെ കബിളിപ്പിച്ചുകൊണ്ടാണ് മൗറീഷ്യോ ഗോൾ നേടിയത്. ജെറി നൽകിയ പാസിൽ നിന്നാണ് ഗോൾ പിറന്നത്. രണ്ട് താരങ്ങൾ പ്രതിരോധിക്കാനുണ്ടായിട്ടും അവരെ കബിളിപ്പിച്ചാണ് മൗറിഷ്യോ ഗോൾ നേടിയത്. താരം ഈ സീസണിൽ നേടുന്ന എട്ടാം ഗോളാണിത്.
രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റിൽ ജോർദാൻ മുറെ ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിച്ചു. പിന്നാലെ ഗാരി ഹൂപ്പർ 68ാം മിനിറ്റിലാണ് ഗോൾ പിറന്നത്. സഹലിന്റെ ഉജ്ജ്വല പാസിൽ നിന്നാണ് ഗോൾ പിറന്നത്. എന്നാൽ തൊട്ടുപിന്നാലെ ഒഡിഷ നേടിയ ഗോൾ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയായി മാറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ