തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരുന്ന ഒരു രാജ്യാന്തര ക്രിക്കറ്റ് പോരാട്ടം കൂടി അനിശ്ചിതത്വത്തിൽ. ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് ടീമുകളുടെ പരമ്പരക്കായി തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം വിട്ടുനൽകാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെയാണ് മത്സരം അനിശ്ചിതത്വത്തിലായത്.
സ്റ്റേഡിയത്തിൻ്റെ നടത്തിപ്പവകാശമുള്ള ഐഎൽ & എഫ്എസ് കമ്പനിയാണ് നിലപാടെടുത്തിരിക്കുന്നത്. ആർമി റിക്രൂട്ട്മെന്റ് റാലിക്കായി സ്റ്റേഡിയം അനുവദിച്ചിരിക്കുകയാണെന്നാണ് വിശദീകരണം.
ദക്ഷിണാഫ്രിക്കൻ ടീമിൻ്റെ ഇന്ത്യൻ പര്യടനത്തിനാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം പരിഗണിച്ചിരുന്നത്. ബിസിസിഐയോട് കെസിഎ സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ ഐഎൽ & എഫ്എസ് കമ്പനിയുടെ നിലപാട് ഇതിനു കടുത്ത തിരിച്ചടി ആയിരിക്കുകയാണ്. കൂടുതൽ രാജ്യാന്തര മത്സരങ്ങൾ ഇവിടെ നടത്തുകയും ടെസ്റ്റ് വേദിയാക്കി ഗ്രീൻഫീൽഡിനെ ഉയർത്തുകയും ചെയ്യുക എന്ന കെസിഎയുടെ ലക്ഷ്യത്തിനും ഇത് തിരിച്ചടിയാകും.
അടുത്ത മാസമാണ് പരമ്പര. അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടി20കളും പരമ്പരയിൽ ഉണ്ടാവും. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള വനിതാ ടീമിൻ്റെ ആദ്യ രാജ്യാന്തര പരമ്പരയാകും ഇത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ