പനാജി: ഐഎസ്എല്ലിൽ അവസാന ലീഗ് പോരാട്ടത്തിലും കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി തന്നെ. നോർത്ത് ഈസ്റ്റ് യുനൈറ്റഡാണ് ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വടക്കുകിഴക്കൻമാർ വിജയിച്ചത്. ഈ തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിലെ ലീഗ് മത്സരങ്ങളെല്ലാം പൂർത്തിയാക്കി. ടീം നേരത്തേ പ്ലേ ഓഫ് കാണാതെ പുറത്തായതിനാൽ ആശ്വാസ വിജയം തേടിയാണ് കൊമ്പൻമാർ കളത്തിലിറങ്ങിയത്. എന്നാൽ തോൽവി തന്നെയാണ് കാത്തിരുന്നത്.
20 മത്സരങ്ങളിൽ നിന്നു മൂന്ന് വിജയങ്ങളും എട്ട് സമനിലകളും ഒൻപത് തോൽവികളും വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് സീസൺ പൂർത്തിയാക്കിയത്. ഈ മത്സരത്തിൽ വിജയിച്ചതോടെ നോർത്ത്ഈസ്റ്റ് പ്ലേ ഓഫ് ഉറപ്പിച്ചു. 20 മത്സരങ്ങളിൽ നിന്നു 33 പോയന്റുള്ള നോർത്ത്ഈസ്റ്റ് മൂന്നാം സ്ഥാനത്താണ്. നോർത്ത്ഈസ്റ്റിനായി മലയാളിതാരം വിപി സുഹൈറും ലാലങ്മാവിയയും സ്‌കോർ ചെയ്തു.
33-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. നോർത്ത്ഈസ്റ്റിനു വേണ്ടി വിപി സുഹൈറാണ് ആദ്യ ഗോൾ നേടിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരം ബക്കാരി കോനെയുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ഖാസ കമാറ മുന്നോട്ട് നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ കോനെ പിഴവ് വരുത്തി. ഇത് മുതലെടുത്ത സുഹൈർ പന്ത് സ്വീകരിച്ച് പ്രതിരോധ താരം സന്ദീപ് സിങ്ങിനെ കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ നോർത്ത്ഈസ്റ്റ് 1-0 ന് മുന്നിലെത്തി.
ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ അധികസമയത്ത് ലാലെങ്മാവിയ നോർത്ത്ഈസ്റ്റിന്റെ ലീഡ് രണ്ടായി ഉയർത്തി. ലൂയി മഷാഡോയുടെ ക്രോസ് സ്വീകരിച്ച ഡൈലാൻ ഫോക്‌സ് പന്ത് ലാലങ്മാവിയയ്ക്ക് കൈമാറി. പന്ത് പിടിച്ചെടുത്ത മാവിയ തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.
രണ്ടാം പകുതിയിലും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. രണ്ട് ഗോളിന്റെ ആനുകൂല്യത്തിൽ നോർത്ത് ഈസ്റ്റ് പ്രതിരോധം കടുപ്പിച്ചതോടെ ഗോൾ മടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ