ടോക്യോ: ടേബിൾ ടെന്നീസ് വനിതാ വിഭാഗം സിംഗിൾസ് പോരാട്ടത്തിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു. ഇന്ത്യയുടെ മനിക ബത്ര മൂന്നാം റൗണ്ടിൽ തോൽവി വഴങ്ങി. പുരുഷ വിഭാഗം ടെന്നീസ് സിംഗിൾസിലും ഇന്ത്യക്ക് നിരാശയാണ് ഫലം. രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ സുമിത് നാഗൽ തോൽവി വഴങ്ങി.
ഓസ്ട്രിയൻ താരം സോഫിയ പൊൽക്കനോവയോടാണ് മനിക തോൽവി വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ തോൽവി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും മനികയ്ക്ക് മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. സ്‌കോർ: 8-11, 2-11, 5-11, 7-11.
ടെന്നീസ് സിംഗിൾസിൽ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനോടാണ് സുമിത് തോൽവി വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ വിജയമാണ് മെദ്‌വദേവ് സ്വന്തമാക്കിയത്. സ്‌കോർ: 6-2, 6-1. ഇതോടെ പുരുഷ വിഭാഗം ടെന്നീസിലെ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു.
മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും മെദ്‌വദേവിന് മുകളിൽ ആധിപത്യം സ്ഥാപിക്കാൻ നാഗലിന് സാധിച്ചില്ല. നിരവധി പിഴവുകളും താരം വരുത്തി. അവസാന നിമിഷം യോഗ്യത നേടിയാണ് സുമിത് നാഗൽ ടോക്യോയിലേക്ക് പറന്നത്. ആദ്യ മത്സരത്തിൽ ഉസ്‌ബെക്കിസ്താന്റെ ഡെനിസ് ഇസ്‌തോമിനിനെയാണ് നാഗൽ കീഴടക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ