കാബുൾ: നായക സ്ഥാനത്ത് നിന്ന് അസ്ഗർ അഫ്ഗാനെ മാറ്റി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സിംബാബ് വെക്കെതിരായ ടെസ്റ്റിൽ നേരിട്ട തോൽവിയെ തുടർന്നാണ് നടപടി. ടെസ്റ്റിൽ അസ്ഗർ എടുത്ത പല തീരുമാനങ്ങളും അഫ്ഗാനിസ്ഥാന്റെ തോൽവിക്ക് കാരണമായതായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പറയുന്നു.
മാർച്ചിൽ നടന്ന സിംബാബ് വെക്കെതിരായ ടെസ്റ്റിലെ തോൽവി സംബന്ധിച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡിലെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി. അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അസ്ഗറെ നായക സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്. എന്നാൽ കളിയിൽ അസ്ഗർ എടുത്ത ഏത് തീരുമാനമാണ് ടീമിന്റെ തോൽവിയിലേക്ക് നയിച്ചത് എന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടില്ല.
സിംബാബ്വെക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ രണ്ട് ദിവസം കൊണ്ടാണ് അഫ്ഗാനിസ്ഥാനെ സിംബാബ്വെ തകർത്തിട്ടത്. എന്നാൽ രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിന്റെ ജയം തേടി അഫ്ഗാൻ പരമ്പര സമനിലയിലാക്കി. ഇടംകയ്യൻ ബാറ്റ്സ്മാൻ ഹഷ്മത്തുള്ള ഷഹീദിയാണ് അഫ്ഗാനിസ്ഥാന്റെ പുതിയ ടെസ്റ്റ്, ഏകദിന നായകൻ.
റഹ്മത് ഷാ ഉപനായകനാവും. ടി20 ഫോർമാറ്റിൽ റാഷിദ് ഖാനാണ് വൈസ് ക്യാപ്റ്റൻ. ഈ ഫോർമാറ്റിലെ അഫ്ഗാൻ നായകനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ