മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യൻ ടീമിന് പര്യടന സമയം മുഴുവൻ ബയോ ബബിളിൽ തുടരേണ്ടി വരില്ല. ഇന്ത്യൻ ടീമിൽ ഭാഗമായ ഒരംഗത്തെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ജൂൺ മൂന്നിന് ഇംഗ്ലണ്ടിലെത്തുന്ന ഇന്ത്യൻ ടീം നാട്ടിലേക്ക് തിരിക്കുന്നത് സെപ്തംബറിലാണ്. ജൂൺ 18ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കഴിഞ്ഞാൽ പിന്നെ ഓഗസ്റ്റിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇത് വലിയ കാലയളവായതിനാൽ ഈ സമയം മുഴുവൻ ഇന്ത്യൻ ടീം ബയോ ബബിളിൽ കഴിയേണ്ടി വരില്ലെന്നാണ് റിപ്പോർട്ട്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ബബിൾ ഉണ്ടാവില്ല. ഈ സമയം കളിക്കാർക്ക് മേൽ നിയന്ത്രണങ്ങളുണ്ടാവില്ല. ഇംഗ്ലണ്ടിൽ ബബിളിന്റെ ആവശ്യമില്ല. ആവശ്യം വന്നാൽ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുൻപായി ബബിളിൽ പ്രവേശിക്കാം, ഇന്ത്യൻ ടീമിലെ അംഗം പറഞ്ഞതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
ഇംഗ്ലണ്ട്-ന്യൂസിലാൻഡ് ടെസ്റ്റിനും ബയോ ബബിളിലായിരിക്കില്ല എന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് നാലിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആരംഭിക്കുന്നത്. ലണ്ടനിൽ എത്തുന്ന ഇന്ത്യൻ സംഘം 10 ദിവസം ക്വാറന്റൈനിൽ കഴിയണം. ഈ സമയം പരിശീലനം നടത്താൻ ഇന്ത്യൻ താരങ്ങൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലണ്ടനിലേക്ക് പറക്കുന്നതിന് രണ്ടാഴ്ച മുൻപ് ഇന്ത്യൻ സംഘം മുംബൈയിൽ ബയോ ബബിളിൽ പ്രവേശിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ