മുംബൈ: താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച അത് ലറ്റാണ് യുവതാരം ശുഭ്മാൻ ഗില്ലെന്ന് ഇന്ത്യൻ ടീമിന്റെ ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ. ഉയർന്ന്, മെലിഞ്ഞ്, വേഗത്തിൽ ഓടാൻ സാധിക്കുന്നതിനൊപ്പം കണ്ണുകളുടേയും കയ്യുടേയും ഏകോപനവും വരുന്നതോടെ മികച്ച അത്ലറ്റായി ഗിൽ മാറുന്നതായി ശ്രീധർ പറഞ്ഞു.
ഇന്ത്യൻ റെഡ് ബോൾ ടീമിൽ ഇത് തുടരെ മൂന്നാം പരമ്പരയിലാണ് ഗിൽ ഇടം നേടുന്നത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികവോടെയാണ് ഗിൽ ഭാവിയുടെ താരമായി വിലയിരുത്തപ്പെടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും പിന്നെ വരുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഗില്ലിന്റെ പ്രകടനം നിർണായകമാവും.
ഇന്ത്യക്ക് മുൻപ് ഇംഗ്ലണ്ടിൽ എത്തുകയും അവിടെ ടെസ്റ്റ് കളിക്കുകയും ചെയ്യുന്നത് ന്യൂസിലാൻഡിന് മുൻതൂക്കം നൽകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗെയിം ടൈം ലഭിച്ചില്ല എന്നത് ആശങ്കയാണെന്ന് എനിക്ക് തോന്നുന്നില്ല. മാനസികമായി നമ്മുടെ കളിക്കാർ ഒരുങ്ങി കഴിഞ്ഞു. ഈ ക്വാറന്റൈൻ സമയം ഫിറ്റ്നസോടെ ഇരിക്കാനാവും കളിക്കാർ ശ്രമിക്കുക. പരിക്കിന്റെ അലട്ടൽ ഇല്ലാതെ അവർക്ക് ഫൈനലിന് ഇറങ്ങാനാവും എന്നും ആർ ശ്രീധർ പറഞ്ഞു.
ഇന്ത്യക്ക് മുൻപേ കിവീസ് സംഘം ന്യൂസിലാൻഡിലെത്തിയിരുന്നു. രണ്ട് ടെസ്റ്റുകൾ അവർ ഇവിടെ ഇംഗ്ലണ്ടിന് എതിരെ കളിക്കും. ഇന്നാണ് ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. വ്യാഴാഴ്ച യുകെയിലെത്തുന്ന ഇന്ത്യൻ സംഘം 10 ദിവസം ക്വാറന്റൈനിലിരിക്കണം. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ