ലണ്ടൻ: ആഷസിന് മുൻപ് വരുന്ന 7 ടെസ്റ്റുകളിൽ ഏഴും ജയിക്കാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നതെന്ന് നായകൻ ജോ റൂട്ട്. ആഷസിന് മുൻപ് ന്യൂസിലാൻഡിന് എതിരെ രണ്ട് ടെസ്റ്റും ഇന്ത്യക്കെതിരെ അഞ്ച് ടെസ്റ്റുമാണ് ഇംഗ്ലണ്ട് കളിക്കുന്നത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ഫാൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും ഒരുപാട് പ്രാധാന്യം നൽകുന്ന പരമ്പരയാണ് ആഷസ്. ഏഴ് ടെസ്റ്റുകൾ ജയിച്ച് ഓസ്ട്രേലിയയിലേക്ക് പോവുക എന്നതിനേക്കാൾ മികച്ച വഴിയില്ല. ടീമിനെ ആത്മവിശ്വാസം കൊണ്ട് നിറയ്ക്കണം. എന്നാൽ ഇന്ത്യക്കും ന്യൂസിലാൻഡിനും എതിരെ കളിക്കുമ്പോൾ തങ്ങളുടെ ചിന്തകളിൽ ആഷസ് ഉണ്ടായിരിക്കില്ലെന്നും റൂട്ട് പറഞ്ഞു.
ആഷസിനാണ് ഇംഗ്ലണ്ട് പ്രാധാന്യം നൽകുന്നതെന്നും ന്യൂസിലാൻഡ്, ഇന്ത്യ എന്നിവ സന്നാഹ മത്സരങ്ങൾ മാത്രമാണെന്നുമുള്ള വിലയിരുത്തലുകൾ ഉയർന്നിരുന്നു. ഇംഗ്ലണ്ടിന്റെ ഈ സമ്മറിൽ കൂടുതൽ ചർച്ചകൾ ഉയരാൻ പോവുന്നത് ഓസ്ട്രേലിയയെ കുറിച്ചായിരിക്കും എന്ന് റൂട്ട് പറഞ്ഞു. ആ പരമ്പരയ്ക്ക് വേണ്ടിയാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് നമ്മൾ ഏറെ നാൾ മുൻപ് തന്നെ പറഞ്ഞു തുടങ്ങിയിരുന്നു എന്നും റൂട്ട് ചൂണ്ടിക്കാണിക്കുന്നു.
ന്യൂസിലാൻഡിനെതിരെ തങ്ങളുടെ മികച്ച സ്ക്വാഡുമായല്ല ഇംഗ്ലണ്ട് ഇറങ്ങുന്നത്. പരിക്കിനെ തുടർന്ന് ബെൻ സ്റ്റോക്ക്സ്, ആർച്ചർ എന്നിവർ കളിക്കില്ല. ഐപിഎല്ലിൽ കളിച്ച് എത്തിയ ജോസ് ബട്ട്ലർ, ബെയർസ്റ്റോ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ടീം മാനേജ്മെന്റ് വിശ്രമം അനുവദിച്ചിട്ടുമുണ്ട്. ലോർഡ്സിൽ കിവീസിന് മുകളിൽ ഇംഗ്ലണ്ടിനാണ് ആധിപത്യം. ലോർഡ്സിൽ 18 ടെസ്റ്റ് കളിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് കിവീസിന് ജയിക്കാനായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ