ന്യൂഡൽഹി: ടോക്യോ ഒളിംപിക്സ് പടിവാതിൽക്കൽ നിൽക്കെ കഴിഞ്ഞ തവണത്തെ സ്വർണ ജേതാവായ സ്പെയിനിന്റെ ബാഡ്മിന്റൺ സൂപ്പർ താരം കരോലിന മരിൻ പരിക്കിനെ തുടർന്ന് പിൻമാറിയത് ആരാധകരെ നിരാശയിലാക്കിയിരുന്നു. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് നിലവിലെ സ്വർണ ജേതാവായ മരിൻ ഒളിംപിക്സിൽ നിന്ന് പിൻമാറിയത്. റിയോ ഒളിംപിക്സ് ഫൈനലിൽ ഇന്ത്യൻ സെൻസേഷൻ പിവി സിന്ധുവിനെ വീഴ്ത്തിയാണ് മരിൻ സ്വർണം നേടിയത്.
ഇപ്പോഴിതാ കരോലിന മരിനു സന്ദേശമയച്ച് ഇന്ത്യൻ താരം പിവി സിന്ധു. മരിന്റെ പരുക്ക് എത്രയും വേഗം മാറട്ടെ എന്നും കരുത്തോടെ കളിക്കളത്തിൽ സജീവമാകാൻ സാധിക്കട്ടെ എന്നായിരുന്നു സിന്ധുവിന്റെ സന്ദേശം. ട്വിറ്ററിൽ സിന്ധു പങ്കുവച്ച വീഡിയോയിലൂടെയാണ് സന്ദേശം.
‘കാൽമുട്ടിലെ പരിക്ക് എത്രയും വേഗം ഭേദമാകട്ടെ, കഴിഞ്ഞ ഒളിംപിക്സ് ഫൈനൽ ഞാനിപ്പോഴും ഓർമിക്കുന്നു. നമ്മൾ ഇരുവരും മത്സരിക്കുന്നതിന്റെ ത്രിൽ ഇത്തവണ നഷ്ടപ്പെടും’– സിന്ധു സന്ദേശത്തിൽ പറഞ്ഞു. ലോക ചാംപ്യൻഷിപ് ജേതാവായ സിന്ധുവിന്റെ ഒളിംപിക്സ് സ്വർണം നേടാനുള്ള സാധ്യതകൾ മരിന്റെ പിൻമാറ്റത്തോടെ സജീവമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ