ദുബായി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരിനായി ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഓസ്ട്രേലിയയിൽ ആരാധകർക്ക് കളി കാണാൻ കഴിഞ്ഞേക്കില്ല. ഇന്ത്യയും ന്യൂസിലാൻഡും പോരിനിറങ്ങുന്ന ഫൈനൽ ഓസ്ട്രേലിയയിൽ സംപ്രേഷണം ചെയ്യാൻ ബ്രോഡ്കാസ്റ്റേഴ്സിനെ കണ്ടെത്താൻ ഐസിസിക്ക് കഴിഞ്ഞിട്ടില്ല.
എട്ട് ദിവസം മാത്രമാണ് ഇനി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ളത്. സതാംപ്ടണിൽ ജൂൺ 18നാണ് പോര് ആരംഭിക്കുന്നത്. ബ്രോഡ്കാസ്റ്റേഴ്സിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും വരും ദിവസങ്ങളിൽ ചർച്ചകൾ ഫലം കണ്ടേക്കുമെന്നും ഐസിസി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഐസിസിയുടെ ബ്രോഡ്കാസ്റ്റ് പാർട്ണറായ സ്റ്റാർ സ്പോർട്സ് ആണ് ഗ്ലോബൽ ബ്രോഡ്കാസ്റ്റ് നെറ്റ് വർക്ക് കൈകാര്യം ചെയ്യുന്നത്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നത് ഒരു മത്സരം മാത്രമായതിനാൽ ഈ ഉത്തരവാദിത്വം സ്റ്റാർ സ്പോർട്സ് ഏറ്റെടുത്തില്ല. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ സ്റ്റാർ ഇന്ത്യയാണ് ഫൈനൽ സംപ്രേഷണം ചെയ്യുന്നത്.
ഇംഗ്ലണ്ടിൽ സ്കൈയും സൗത്ത് ആഫ്രിക്കയിൽ സൂപ്പർസ്പോർട്ടും ന്യൂസിലാൻഡിൽ സ്കൈ ന്യൂസിലാൻഡും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സംപ്രേഷണം ചെയ്യും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടാനുള്ള സാധ്യതകൾ ഓസ്ട്രേലിയയും സജീവമാക്കിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെ ഇന്ത്യ 3-1ന് തോൽപ്പിച്ചതോടെ ഓസ്ട്രേലിയയുടെ സാധ്യതകൾ അടഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ