ന്യൂഡൽഹി: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ വൈറ്റ് ബോൾ ടീമിൽ പേസർ ജയദേവ് ഉനദ്കട്ടിന്റെ പേര് ഉൾപ്പെടാതിരുന്നതോടെ ബിസിസിഐ നടപടി ചോദ്യം ചെയ്ത് വിമർശനങ്ങൾ ഉയർന്നിരുന്നു. ഉനദ്കട്ടിന് വേണ്ടിയുള്ള മുറവിളികൾ ശക്തമാവുന്നതിന് ഇടയിൽ പ്രതികരണവുമായി എത്തുകയാണ് താരം.
വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഉനദ്കട്ട് പ്രസ്താവന ആരാധകരുമായി പങ്കുവെച്ചത്. ഈ കളിയിലൂടെ എനിക്ക് ഒരുപാട് നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ട് എനിക്ക് ഇങ്ങനെ, എപ്പോൾ എന്റെ സമയം വരും, എന്ത് തെറ്റാണ് ഞാൻ ചെയ്തത് എന്ന ചോദ്യമൊന്നും എന്നാൽ ഒരു നിമിഷം പോലും കുറ്റബോധം ഉയർത്തി എന്റെ മനസിൽ വരില്ല, ഉനദ്കട്ട് പറയുന്നു.
എനിക്ക് അവസരങ്ങൾ ലഭിച്ചിരുന്നു. ഇനിയും എനിക്ക് അവസരം ലഭിക്കും അതിന് സമയമാവുമ്പോൾ. അവസാനം വരെ പൊരുതാനാണ് എന്റെ തീരുമാനം(അതിന് അധികം ദൂരം പോവേണ്ടി വരില്ലെന്ന് ഉറപ്പാണ്). അതുവരെ കളിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. അതിനായി സമൂഹമാധ്യമങ്ങളിൽ നിന്ന് പോകുന്നതായും ഉനദ്ഖട്ട് പറഞ്ഞു.
2019-20 രഞ്ജി ട്രോഫി സീസണിലെ വിക്കറ്റ് വേട്ടയിൽ മുൻപിൽ ഉനദ്ഖട്ട് ഉണ്ടായിരുന്നു. ഇന്ത്യൻ ടീമിലേക്ക് ഈ 29കാരന്റെ വരവ് പ്രതീക്ഷിക്കപ്പെട്ടിരുന്നു എങ്കിലും ലങ്കയ്ക്കെതിരെ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടംപിടിക്കാൻ ഉനദ്ഖട്ടിനായില്ല. എന്നാൽ ചേതൻ സക്കറിയ ഉൾപ്പെടെയുള്ള പുതുമുഖ ബൗളർമാരെ ഇന്ത്യയുടെ വൈറ്റ്ബോൾ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ