ഗോയിയാനിയ: കോപ്പ അമേരിക്ക ഗ്രൂപ്പ് ബിയിലെ പോരിൽ ബൊളിവിയയെ 3-1ന് തകർത്ത് പാരാഗ്വെ. 10ാം മിനിറ്റിൽ എഡ്വിൻ സാവേദ്രയിലൂടെ പെനാൽറ്റിയിലൂടെ ഗോൾ വല കുലുക്കി ബൊളിവിയ ലീഡ് എടുത്തെങ്കിലും രണ്ടാം പകുതിയിൽ ആക്രമണം അഴിച്ചുവിട്ട് പാരാഗ്വേ തകർപ്പൻ ജയം സ്വന്തമാക്കി.
ബോക്സിനുള്ളിൽ വെച്ച് പാരാഗ്വേ പ്രതിരോധ നിര താരം അർസമെൻഡിയുടെ കയ്യിൽ പന്ത് തട്ടിയതോടെയാണ് ബൊളിവിയയ്ക്ക് പെനാൽറ്റി ലഭിച്ചത്. എന്നാൽ ഏംഗൽ റൊമേരോവിന്റെ ഇരട്ട ഗോളുകൾ രണ്ടാം പകിതിയിൽ തിരിച്ചുവരാൻ പാരാഗ്വെയ്ക്ക് കരുത്ത് നൽകി. 45ാം മിനിറ്റിൽ പത്ത് പേരായി ബൊളിവിയ ചുരുങ്ങിയതോടെയാണ് പാരാഗ്വേ തങ്ങളുടെ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയത്. പത്ത് പേരായി ചുരുങ്ങിയതിന് ശേഷമിറങ്ങിയ രണ്ടാം പകുതിയിൽ പേരിന് പോലും അവസരങ്ങൾ സൃഷ്ടിക്കാൻ ബൗളിവിയക്ക് കഴിഞ്ഞില്ല.
62ാം മിനിറ്റിൽ അലെസാൻഡ്രോ റൊമേരുവിന്റെ ഗോളിലൂടെ പാരാഗ്വേ സമനില പിടിച്ചു. തകർപ്പൻ ലോങ് റേഞ്ചറിലൂടെയായിരുന്നു ഇവിടെ ഗോൾ പിറന്നത്. 65, 80 മിനിറ്റുകളിൽ ഏംഗൽ റൊമേരോവിന്റെ ഗോളുകളിലൂടെ പാരാഗ്വേ കോപ്പ അമേരിക്കയിലെ ആദ്യ ജയം ആഘോഷമാക്കി. 20ാം മിനിറ്റിൽ പാരാഗ്വെയ്ക്ക് റഫറി പെനാൽറ്റി അനുവദിച്ചിരുന്നു.
ബോക്സിനുള്ളിൽ വെച്ച് ബൊളിവിയൻ താരത്തിന്റെ കയ്യിൽ പന്ത് തട്ടിയതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ വാറിന്റെ സഹായത്തിൽ നടത്തിയ പരിശോധനയിൽ ഓഫ് സൈഡ് കണ്ടെത്തിയതോടെ ഈ പെനാൽറ്റി പാരാഗ്വേയുടെ കയ്യിൽ നിന്നും നഷ്ടമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ