ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനെ പ്രവചിച്ച് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. രണ്ട് പ്രധാന താരങ്ങൾ മഞ്ജരേക്കറുടെ ഇലവനിൽ ഇടംപിടിക്കാതിരുന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, പേസർ ഇഷാന്ത് ശർമ എന്നിവരാണ് മഞ്ജരേക്കറുടെ ഇലവനിൽ നിന്ന് പുറത്തായ പ്രധാന താരങ്ങൾ. രോഹിത്തിനൊപ്പം ശുഭ്മാൻ ഗില്ലിനെയാണ് മഞ്ജരേക്കർ ഓപ്പണിങ്ങിൽ തെരഞ്ഞെടുത്തത്. മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ പൂജാരയും കോഹ് ലിയും രഹാനെയും.
ആറാം സ്ഥാനത്ത് ഹനുമാ വിഹാരിയും ഏഴാമത് ഋഷഭ് പന്തിനേയുമാണ് മഞ്ജരേക്കർ തന്റെ ഇലവനിൽ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ടിലെ സ്വിങ്, സീമിന് അനുകൂലമായ വിക്കറ്റിൽ വിഹാരിക്ക് മികവ് കാണിക്കാൻ സാധിക്കുമെന്ന് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. അശ്വിനാണ് ടീമിലെ ഏക സ്പിന്നർ. പേസർമാരായി ബൂമ്രയ്ക്കും ഷമിക്കും ഒപ്പം മുഹമ്മദ് സിറാജും.
ഇംഗ്ലണ്ടിലെ കാലാവസ്ഥ പരിഗണിച്ചാണ് താൻ ഇലവനെ തെരഞ്ഞെടുത്തത് എന്ന് മഞ്ജരേക്കർ പറയുന്നു. എന്നാൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫോമിൽ നിൽക്കുന്ന ജഡേജയെ ഒഴിവാക്കിയത് ചൂണ്ടി മഞ്ജരേക്കറോട് ആരാധകരുടെ ചോദ്യങ്ങൾ എത്തുന്നു. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. പരിശീലനത്തിന്റെ ഭാഗമായുള്ള ഇൻട്രാ സ്ക്വാഡ് മാച്ചിൽ ഇഷാന്ത് ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഫൈനലിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവൻ എങ്ങനെ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ