സതാംപ്ടൺ: ഉമിനീര് പുരട്ടാതേയും പന്ത് സ്വിങ് ചെയ്യുമെന്ന് ഇന്ത്യൻ പേസർ ഇഷാന്ത് ശർമ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള ഒരുക്കങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു 101 ടെസ്റ്റുകളിൽ ഇന്ത്യക്കായി ഇറങ്ങിയ പേസർ.
ഉമിനീര് പുരട്ടാതേയും പന്തിൽ സ്വിങ് ലഭിക്കും എന്നാണ് എനിക്ക് തോന്നുന്നത്. പന്തിൽ മാറ്റങ്ങൾ വരാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കണം. പന്ത് നന്നായി നോക്കിയിട്ടുണ്ടെങ്കിൽ ഇംഗ്ലണ്ടിലെ ഈ സാഹചര്യങ്ങൾ വിക്കറ്റ് വീഴ്ത്തുന്നത് ബൗളർമാർക്ക് എളുപ്പമായിരിക്കും, ഇഷാന്ത് ശർമ പറഞ്ഞു.
ഇന്ത്യയിൽ ഒരു സമയം കഴിയുമ്പോൾ നിങ്ങൾക്ക് റിവേഴ്സ് സ്വിങ് ലഭിക്കും. എന്നാൽ ഇംഗ്ലണ്ടിൽ സ്വിങ്ങിനെ തുടർന്ന് ഫുള്ളർ ലെങ്ത് ആണ് വേണ്ടത്. അതിനാൽ ഇവിടെ ലെങ്തിൽ അഡ്ജസ്റ്റ് ചെയ്യാൻ കഴിയണം. ഇവിടെ അത് എളുപ്പമല്ല. അതിനാൽ ഇവിടുത്തെ കാലാവസ്ഥയോട് പൊരുത്തപ്പെടാൻ സമയമെടുക്കും. ക്വാറന്റൈൻ കാര്യങ്ങളെ ദുഷ്കരമാക്കുകയും ചെയ്യുന്നു. ജിമ്മിൽ പരിശീലനം നടത്തുന്നതും ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതും തമ്മിൽ വ്യത്യാസമുണ്ട്, ഇഷാന്ത് ശർമ പറഞ്ഞു.
ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. 303 ടെസ്റ്റ് വിക്കറ്റുകൾ അക്കൗണ്ടിലുള്ള ഇഷാന്ത് ശർമ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ഉണ്ടാവുമോ എന്ന് വ്യക്തമല്ല. ബൂമ്ര, ഷമി, മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ എന്ന പേസ് നിരയുമായിട്ടാവും ഇന്ത്യ ഇറങ്ങുക എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇൻട്രാ സ്ക്വാഡ് മാച്ചിൽ ഇഷാന്ത് ശർമ മികവ് കാണിക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ