റോം: ഗ്രൂപ്പ് എയിലെ പോരിൽ സ്വിറ്റ്സർലാൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഇറ്റലിക്ക് തുടരെ രണ്ടാം ജയം. ലോക്കാട്ടെല്ലി രണ്ട് വട്ടം ഗോൾ വല ചലിപ്പിച്ചപ്പോൾ തുടരെ രണ്ടാം മത്സരത്തിലും ഇമ്മൊബിൽ ഗോൾ കണ്ടെത്തി.
സ്വിറ്റ്സർലാൻഡിനെതിരായ ജയത്തോടെ ഇറ്റലിയുടെ തോൽവി അറിയാതെയുള്ള കുതിപ്പ് 29 മത്സരങ്ങളിലായി. 20ാം മിനിറ്റിൽ ചില്ലെനി അസൂറി പടയ്ക്കായി ഗോൾ വല ചലിപ്പിച്ചെങ്കിലും വാർ വില്ലനായി. ആദ്യ മിനിറ്റുകളിൽ സ്വിറ്റ്സർലാൻഡിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും കളി പുരോഗമിക്കുംതോറും ഇറ്റലി കരുത്ത് കാണിച്ച് വന്നു.
26ാം മിനിറ്റിലായിരുന്നു ഇറ്റലിയുടെ ആദ്യ ഗോൾ. ബെറാഡിയുടെ പാസിൽ നിന്നായിരുന്നു ലോക്കോറ്റെല്ലി ഇവിടെ ഗോൾവല ചലിപ്പിച്ചത്. 2020 യൂറോയിൽ ഗോൾ വല കുലുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം ലോക്കോട്ടെല്ലി സ്വന്തമാക്കി. ആദ്യ ഗോൾ വഴങ്ങിയതിന് പിന്നാലെ സ്വിറ്റ്സർലാൻഡ് പ്രതിരോധത്തിന് പ്രാധാന്യം നൽകി.
52ാം മിനിറ്റിൽ ലീഡ് ഉയർത്തി വീണ്ടും ലോക്കട്ടെല്ലിയുടെ ആക്രമണം. ബോക്സിന് വെളിയിൽ നിന്ന് ലോക്കട്ടെല്ലി തൊടുത്ത ബുള്ളറ്റ് ഷോട്ട് തടയാൻ സ്വിസ് ഗോൾ കീപ്പർക്കായില്ല. 88ാം മിനിറ്റിൽ ഇമ്മൊബിൽ കൂടി വല കുലുക്കിയതോടെ ഇറ്റലി ആദ്യ മത്സരത്തിൽ തുർക്കിയെ തകർത്ത സ്കോർ ലൈനിലേക്ക് രണ്ടാം മത്സരത്തിലും എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ