ഗ്ലാസ്കോ: 3-1ന് സ്കോട്ട്ലാൻഡിനെ തകർത്ത് യൂറോ കപ്പിന്റെ അവസാന 16ൽ ഇടംനേടി ക്രൊയേഷ്യ. തകർപ്പൻ ജയത്തോടെ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തേക്ക് കയറിയാണ് ക്രൊയേഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചത്.
17ാം മിനിറ്റിൽ നികോളാസ് വ്ലാസിച്ചിലൂടെയാണ് ക്രൊയേഷ്യ ആദ്യ ഗോൾ നേടിയത്. എന്നാൽ 42ാം മിനിറ്റിൽ സ്കോട്ട്ലാൻഡ് സമനില പിടിച്ചു. ജയം അനിവാര്യമായ കളിയിൽ 62ാം മിനിറ്റിൽ തങ്ങളുടെ സൂപ്പർ താരം ലൂക്കാ മോഡ്രിച്ചിലൂടെ അവർ ലീഡ് കണ്ടെത്തി. യൂറോ 2020ലെ ഏറ്റവും മികച്ച ഗോളെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഷോട്ടാണ് അവിടെ മോഡ്രിച്ചിൽ നിന്ന് വന്നത്.
77ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യ ലീഡ് 3-1 ആയി ഉയർത്തി. കോർണർ കിക്കിൽ നിന്നായിരുന്നു ഈ ഗോൾ. പ്രീക്വാർട്ടറിൽ ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാരെയാണ് ക്രൊയേഷ്യ നേരിടുക. സ്കോട്ട്ലാൻഡ് ടൂർണമെന്റിൽ നിന്ന് പുറത്തായി. മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടർ എന്ന ചെക്ക് റിപ്പബ്ലിക്കിന്റെ സ്വപ്നം അവസാനിച്ചിട്ടില്ല.
മറ്റൊരു കളിയിൽ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേക്ക് കടന്നു.സ്റ്റെർലിങ് ആണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. 12ാം മിനിറ്റിൽ ഗ്രീലിഷിന്റെ ക്രോസിൽ ഹെഡറിലൂടെയാണ് സ്റ്റെർലിങ് ഗോൾ നേടിയത്. ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരെയാണ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട് നേരിടുക.
മഗ്വയറും ഹെൻഡേഴ്സനും കളിയിൽ നിറഞ്ഞപ്പോൾ ഓൺ ടാർഗറ്റിലേക്ക് ഹാരി കെയ്നിന്റെ ഷോട്ട് എത്തിയതും ഇംഗ്ലണ്ടിന് ആശ്വാസമാവുന്നു. കഴിഞ്ഞ കളികളിലെല്ലാം ഫോം കണ്ടെത്താനാവാതെ കെയ്ൻ വലഞ്ഞത് ഇംഗ്ലണ്ടിന് തലവേദനയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ഗോൾ പോലും വഴങ്ങാതെയാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതെന്നത് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയർത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ