സതാംപ്ടൺ: തന്റെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന താരമായിരുന്നു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ കൂടുതൽ കുഴക്കിയത്. ജാമിസണിന്റെ പന്തുകൾക്ക് മുൻപിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ രണ്ട് ഇന്നിങ്സിലും വിയർത്തു. രണ്ട് ഇന്നിങ്സിലുമായി 7 വിക്കറ്റാണ് ജാമിസൺ വീഴ്ത്തിയത്.
276 ഡെലിവറികളാണ് ജാമിസണിൽ നിന്ന് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ട് ഇന്നിങ്സിലുമായി വന്നത്. അതിൽ 247 ഡോട്ട് ബോളുകൾ. 46 ഓവർ ജാമിസൺ പന്തെറിഞ്ഞപ്പോൾ ഇക്കണോമി റേറ്റി 1.5ൽ താഴെ നിന്നു. രണ്ട് ഇന്നിങ്സിലും കോഹ് ലിയെ പുറത്താക്കിയത് ജാമിസൺ.
പേസിലൂടേയും ഇരുഭാഗത്തേക്കും സ്വിങ്ങ് ചെയ്യിച്ചും ജാമിസൺ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ മുള്ളിന്മേൽ നിർത്തി. ജാമിസണിന്റെ ഔട്ട് സ്വിങ്ങറിലാണ് രോഹിത് മടങ്ങിയത്. ജാമിസണിന്റെ നിലവാരം വെച്ച് നോക്കുമ്പോൾ താരതമ്യേന മോശമായൊരു ഡെലിവറിയിലാണ് റിഷഭ് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. കളിക്കാൻ അസാധ്യമായ ഡെലിവറിയാണ് ഔട്ട്സൈഡ് ഓഫ് സ്റ്റംപിൽ പിച്ച് ചെയ്ത് കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തി ജാമിസണിൽ നിന്ന് വന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം മഴയിൽ കുതിർന്നതിന് പിന്നാലെ രണ്ടാം ദിനം ടോസ് നേടി ഇന്ത്യൻ ടീമിനെ ബാറ്റിങ്ങിന് അയക്കുമ്പോൾ രണ്ട് ഇന്നിങ്സിലും ഇന്ത്യയെ ഓൾഔട്ടാക്കി ജയം പിടിക്കുക തന്നെയായിരുന്നു വില്യംസണിന്റെ കണക്കു കൂട്ടൽ.
രണ്ടാം ദിനത്തിന്റെ ആദ്യ സെഷനിൽ ഇന്ത്യ ബാറ്റിങ് ആരംഭിച്ചത് മുതൽ കിവീസ് പേസർമാർ അതിനുള്ള ശ്രമവും തുടങ്ങി. ആദ്യ ദിനം അധികം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ പിടിച്ചു നിന്നെങ്കിലും കിവീസ് പേസർമാരുടെ മികവിന് മുൻപിലും ട്രാപ്പിലും ഇന്ത്യ വീണു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ