ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര മുൻപിൽ നിൽക്കെ പേസർ ഇഷാന്ത് ശർമയ്ക്ക് പരിക്ക്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇടയിലാണ് ഇഷാന്തിന് തന്റെ ബൗൾ ചെയ്യുന്ന കയ്യിൽ പരിക്കേറ്റത്.
മൂന്ന് സ്റ്റിച്ചുകൾ കയ്യിൽ ഇടേണ്ടി വന്നതായാണ് റിപ്പോർട്ട്. ന്യൂസിലാൻഡിന്റെ രണ്ടാം ഇന്നിങ്സിൽ ബൗൾ ചെയ്യുമ്പോഴാണ് ഇഷാന്തിന് പരിക്കേറ്റത് എന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പന്ത് തടയാൻ ശ്രമിക്കുന്നതിന് ഇടയിൽ മുറിവ് പറ്റുകയായിരുന്നു. രക്തം വന്നതോടെ ഇഷാന്തിനെ അപ്പോൾ തന്നെ ഗ്രൗണ്ടിൽ നിന്ന് മാറ്റിയിരുന്നു.
എന്നാൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോഴേക്കും ഇഷാന്തിന് തിരികെ വരാൻ സാധിക്കുമെന്നും ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. ഓഗസ്റ്റ് നാലിനാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. 10 ദിവസം സ്റ്റിച്ച് കയ്യിലുണ്ടാവും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇനി ആറ് ആഴ്ച കൂടി സമയമുണ്ട്. ആ സമയമാവുമ്പോഴേക്കും ഇഷാന്തിന് തിരിച്ചെത്താൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യൻ ടീം സതാംപ്ടണിൽ നിന്ന് ലണ്ടനിൽ എത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത് വരെ ടീം അംഗങ്ങൾക്ക് ബയോ ബബിളിൽ തുടരേണ്ടതില്ല. മൂന്ന് ആഴ്ചയ്ക്ക് ശേഷമാവും പരമ്പരയ്ക്കുള്ള ഒരുക്കങ്ങൾ ടീം ഇനി ആരംഭിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ