സിഡ്നി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ ഇന്ത്യ തോൽപ്പിക്കുമെന്ന പ്രവചനം നടത്തിയതിൽ ക്ഷമ ചോദിച്ച് ഓസീസ് ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ. ഇന്ത്യ അവരുടെ മികവിന്റെ ചെറിയൊരു അംശം കണ്ടെത്തിയാൽ പോലും ന്യൂസിലാൻഡിനെ അനായാസം തോൽപ്പിക്കുമെന്നായിരുന്നു പെയ്നിന്റെ പ്രവചനം.
എല്ലാവർക്കും തെറ്റ് പറ്റും. കിവീസ് ആരാധകരിൽ നിന്ന് എനിക്ക് കുറച്ചേറെ നേരിടേണ്ടി വന്നിരിക്കുന്നു. വിശിഷ്ടമായ കളിയാണ് ന്യൂസിലാൻഡിൽ നിന്ന് വന്നത്. അവർ മുൻപോട്ട് പോകുന്ന വിധം സന്തോഷിപ്പിക്കുന്നതാണ്. ഒരു ചെറിയ രാജ്യമാണ് ന്യൂസിലാൻഡ്. ഞാൻ താൻസാനിയയിൽ നിന്നാണ് വരുന്നത്. ചെറിയ സംസ്ഥാനമാണ് അത്. അതിനാൽ തന്നെ രാജ്യാന്തര വേദിയിൽ ന്യൂസിലാൻഡ് കൈവരിക്കുന്ന നേട്ടങ്ങളെ ഞാൻ ഏറെ ബഹുമാനിക്കുന്നു, പെയ്ൻ പറഞ്ഞു.
എട്ട് വിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ച് ന്യൂസിലാൻഡ് കിരീടം നേടിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 217 റൺസിനും രണ്ടാമത്തേതിൽ 170 റൺസിനും ന്യൂസിലാൻഡ് പുറത്താക്കി. തന്റെ എട്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന ജാമിസൺ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നേട്ടം കൊയ്ത് ഇന്ത്യൻ ബാറ്റ്സ്മാന്മാരെ വിറപ്പിച്ചു.
രണ്ടാം ഇന്നിങ്സിൽ സൗത്തിയും ട്രെന്റ് ബോൾട്ടും ചേർന്ന് ഏഴ് ഇന്ത്യൻ വിക്കറ്റുകളാണ് വീഴ്ത്തിയത്. 139 റൺസ് വിജയ ലക്ഷ്യമായി മുൻപിലെത്തിയപ്പോൾ ടെയ്ലറിന്റേയും വില്യംസണിന്റേയും ബാറ്റിങ് ബലത്തിൽ മറ്റ് അപകടങ്ങളിലേക്ക് വീഴാതെ ന്യൂസിലാൻഡ് ജയിച്ചു കയറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ