വെബ്ലീ: അധിക സമയത്ത് ഗോൾ വല കുലുക്കാൻ ഓസ്ട്രിയയും തുനിഞ്ഞിറങ്ങിയെങ്കിലും 2-1ന് വീഴ്ത്തി ഇറ്റലി യൂറോ കപ്പ് ക്വാർട്ടർ ഉറപ്പിച്ചു. കളിയുടെ നിശ്ചിത സമയത്ത് ഗോൾ കണ്ടെത്താനാവാതെ നിന്ന ഇറ്റലി 95, 105 മിനിറ്റുകളിലാണ് ഗോൾ ഉറപ്പിച്ചത്. 114ാം മിനിറ്റിൽ ഓസ്ട്രിയ വല കുലുക്കിയെങ്കിലും സമനില ഗോളിലേക്ക് എത്താൻ അവർക്കായില്ല.
27 ഷോട്ടുകളാണ് ഇവിടെ ഇറ്റലിയിൽ നിന്ന് വന്നത്. അതിൽ ഓൺ ടാർഗറ്റിലേക്ക് വന്നത് ആറും. 90 മിനിറ്റും ഗോൾ കാണാതെ നിന്ന കളിയിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ കിയേസയും പെസിനിയുമാണ് ഇറ്റലിക്കായി ഗോൾ വല കുലുക്കിയത്. ഇതോടെ ഇറ്റലിയുടെ തോൽവി അറിയാതെയുള്ള 31ാം മത്സരമാണ് ഇത്. ഇത് ഇറ്റലിയുടെ ദേശിയ റെക്കോർഡാണ്.
സ്പിനാസോളയുടെ പാസിൽ നിന്നായിരുന്നു കിയേസ ഗോൾ വല കുലുക്കിയത്. സ്പിനാസോളയുടെ ക്രേസ് ലഭിച്ചതിന് ശേഷം കിയേസയ്ക്ക് അത് നിയന്ത്രിക്കാൻ കൂടുതൽ സമയവും സ്പേസും ഓസ്ട്രിയൻ താരങ്ങൾ അനുവദിച്ചതാണ് വിനയായത്. 105ാം മിനിറ്റിൽ അസെർബിയുടെ പാസിൽ നിന്നാണ് പെസ്സീന ഗോൾ വല കുലുക്കി ഇറ്റലിയുടെ ലീഡ് ഉയർത്തിയത്. ഗോൾ അവസരങ്ങൾ സൃഷ്ടിച്ച് തുടക്കം മുതൽ ഇറ്റലിയെ വിറപ്പിക്കാൻ ഓസ്ട്രിയക്ക് കഴിഞ്ഞിരുന്നു. അധിക സമയത്തെ അവസാന മിനിറ്റുകളിൽ തുടരെ ഓസ്ട്രിയയിൽ നിന്നുണ്ടായ ആക്രമണത്തിന്റെ ഫലമായിരുന്നു 114ാം മിനിറ്റിലെ ഗോൾ.
ഷൗബ് എടുത്ത കോർണറിൽ തകർപ്പൻ ഹെഡറിലൂടെ നാസയാണ് ഓസ്ട്രിയക്കായി ഇവിടെ സ്കോർ ചെയ്തത്. ക്വാർട്ടർ ഫൈനലിൽ ബെൽജിയം-പോർച്ചുഗൽ മത്സരത്തിലെ ജേതാക്കളെയാവും ഇറ്റലി നേരിടുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ