യൂറോ കപ്പിലെ പ്രീക്വാർട്ടർ മത്സരത്തിന് മുൻപ് ക്രൊയേഷ്യക്ക് തിരിച്ചടി. സ്റ്റാർ വിങ്ങർ ഇവാൻ പെരിസിച്ചിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സ്പെയ്നിന് എതിരെ താരത്തിന് ഇറങ്ങാനാവില്ല.
തിങ്കളാഴ്ചയാണ് സ്പെയ്ൻ-ക്രൊയേഷ്യ പ്രീക്വാർട്ടർ പോര്. ടീമിലെ മറ്റ് കളിക്കാരുടേയും കോച്ചിങ് സ്റ്റാഫിന്റേയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ക്രൊയേഷ്യ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 10 ദിവിസം പെരിസിച്ച് ഐസൊലേഷനിൽ കഴിയും.
പെരിസിച്ചിനെ നഷ്ടമാവുന്നത് ലോകകപ്പ് റണ്ണേഴ്സ് അപ്പുകൾക്ക് വലിയ തിരിച്ചടിയാണ്. സ്ലോവാക്യയെ എതിരില്ലാത്ത 5 ഗോളിന് തകർത്ത് പ്രീക്വാർട്ടറിൽ എത്തുന്ന സ്പെയ്ൻ ക്രൊയേഷ്യക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം പകുതിയിലെ പെരിസിച്ചിന്റെ ഗോളാണ് ചെക്ക് റിപ്പബ്ലിക്കിന് എതിരെ സമനില പിടിക്കാൻ ക്രൊയേഷ്യയെ തുണച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സ്കോട്ട്ലാൻഡിനെ 3-1ന് തോൽപ്പിച്ച കളിയിൽ ഗോൾ വല കുലുക്കുകയും ഗോളിലേക്ക് വഴി ഒരുക്കുകയും ചെയ്ത് പെരിസിച്ച് തിളങ്ങിയിരുന്നു. പെരിസിച്ചിന്റെ അഭാവത്തിൽ മോഡ്രിച്ചിലേക്കാവും ക്രൊയേഷ്യയുടെ പ്രതീക്ഷകളെല്ലാം ഇനി. 2016ലെ യൂറോ ഗ്രൂപ്പ് ഘട്ടത്തിൽ സ്പെയ്നിനെ ക്രൊയേഷ്യ 2-1ന് തോൽപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ