ലണ്ടൻ: ഒളിംപിക്സിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് സ്വിസ് ഇതിഹാസ താരം റോജർ ഫെഡറർ. വിംബിൾഡണിന് ശേഷം സാഹചര്യം വിലയിരുത്തി ഒളിംപിക്സിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ഫെഡറർ പറഞ്ഞു.
'ഒളിംപിക്സിനായി പോകണം എന്നാണ് മനസിൽ. എത്ര ടൂർണമെന്റ് കളിക്കാൻ സാധിക്കുമോ അത്രയും കളിക്കണം. എന്നാൽ വിംബിൾഡൺ കഴിഞ്ഞതിന് ശേഷം ഒളിംപിക്സിനെ കുറിച്ച് ചിന്തിക്കാം എന്നാണ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം', റോജർ ഫെഡറർ പറഞ്ഞു. ജൂലൈ 11നാണ് വിംബിൾഡൺ ഫൈനൽ. ജൂലൈ 23ന് ഒളിംപിക്സ് ആരംഭിക്കും.
റാഫേൽ നദാലും ഡൊമിനിക് തീമും വിംബിൾഡൺ, ഒളിംപിക്സ് എന്നിവയിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു. രണ്ട് ഒളിംപിക്സ് മെഡലുകളാണ് സ്വിറ്റ്സർലാൻഡിന് വേണ്ടി ഫെഡറർ നേടിയത്. 2012 ലണ്ടൻ ഗെയിംസ് പുരുഷ വിഭാഗം സിംഗിൾസിൽ വെള്ളിയും 2008 ബെയ്ജിങ് ഒളിംപിക്സിൽ പുരുഷ വിഭാഗം ഡബിൾസിൽ സ്വർണവുമാണ് ഫെഡറർ നേടിയത്.
കാലിലെ ശസ്ത്രക്രിയയെ തുടർന്ന് കോർട്ടിൽ നിന്ന് വിട്ടുനിന്നിരുന്ന ഫെഡറർ ഫ്രഞ്ച് ഓപ്പണിലൂടെയാണ് മടങ്ങിയെത്തിയത്. എന്നാൽ മൂന്നാം റൗണ്ടിന് പിന്നാലെ ഫെഡറർ ടൂർണമെന്റിൽ നിന്ന് പിന്മാറി. 20 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഫെഡറർ സ്വന്തമാക്കിയപ്പോൾ എട്ട് വട്ടമാണ് വിംബിൾഡണിൽ ജയിച്ചു കയറിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ