ഇംഗ്ലണ്ടിനെതിരായ ടി20 സീരീസ് വെള്ളിയാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യൻ താരം റിഷഭ് പന്തിനോട് തനിക്ക് ആദ്യം തോന്നിയ മതിപ്പിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സാം ബില്ലിംഗ്സ്. പേസ് ബോളർമാരായ നഥാൻ, കോൾട്ടർ-നൈൽ, ക്രിസ് മോറിസ്, കഗിസോ റബാഡ എന്നിവരെ തകർത്തടിക്കുന്ന പന്തിനെയാണ് താൻ ആദ്യമായി കണ്ടതെന്ന് ബില്ലിംഗ്സ് ഓർത്തെടുത്തു. ആശ്ചര്യഭരിതനായ തനിക്ക് ആ കുട്ടി ആരെന്ന് അറിയാനുള്ള ജിജ്ഞാസ നിയന്ത്രിക്കാനായില്ലെന്നും അത് അന്നത്തെ ഡൽഹി ക്യാപിറ്റൽസ് ഉപദേഷ്ടാവായിരുന്ന രാഹുൽ ദ്രാവിഡിനോട് ചോദിച്ചിരുന്നെന്നും ബില്ലിംഗ്സ് പറഞ്ഞു.
"ഡൽഹിയിൽ ആയിരുന്നപ്പോൾ പന്തിനൊപ്പം ഞാൻ 2 വർഷം കളിച്ചു. 'ആരാണ് ഈ കുട്ടി?' എന്ന് അന്നു ഞാൻ രാഹുൽ ദ്രാവിഡിനോട് ചോദിച്ചിട്ടുണ്ട്. നഥാൻ കോൾട്ടർ-നൈൽ, ക്രിസ് മോറിസ്, റബാഡ, ഇവരെയൊക്കെ ഓപ്പൺ നെറ്റിൽ എല്ലായിടത്തേക്കും അയാൾ പായിക്കുന്നുണ്ടായിരുന്നു", സാം ബില്ലിംഗ്സ് പറഞ്ഞു. അവിശ്വസനീയമാണ്! ആ വർഷം അദ്ദേഹം കത്തിച്ചു. അയാൾ ഒരു ക്രിക്കറ്റ് കളിക്കാരനായി പരിണമിക്കുന്നത് കാണുന്നതും അങ്ങനെ ഒരാൾക്കൊപ്പം ഒരേ ടീമിൽ ഉണ്ടായിരുന്നതും വളരെ മികച്ച അനുഭവമാണ്, ബില്ലിംഗ്സ് കൂട്ടിച്ചേർത്തു.
ഐപിഎൽ 2017ലെ 14 കളികളിൽ നിന്ന് 366 റൺസ് പന്ത് നേടിയപ്പോൾ തൊട്ടടുത്ത സീസണിൽ 684 റൺസായിരുന്നു അടിച്ചുകൂട്ടിയത്. 2021ലെ ഐപിഎല്ലിലും പന്തും ബില്ലിംഗ്സും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ