ബാഴ്സലോണ സൂപ്പർ താരം തിരിച്ചെത്തി; കളത്തിലേക്കല്ല, ജീവിതത്തിലേക്ക്; അതും ‘മരണത്തിൽ‘ നിന്ന്!

ബാഴ്സലോണ സൂപ്പർ താരം തിരിച്ചെത്തി; കളത്തിലേക്കല്ല, ജീവിതത്തിലേക്ക്; അതും ‘മരണത്തിൽ‘ നിന്ന്!
13ാം നമ്പർ ജേഴ്സി അണിഞ്ഞ് നിൽക്കുന്നതാണ് ചാൾസ്/ ട്വിറ്റർ
13ാം നമ്പർ ജേഴ്സി അണിഞ്ഞ് നിൽക്കുന്നതാണ് ചാൾസ്/ ട്വിറ്റർ

മാഡ്രിഡ്: തിരിച്ചുവരവുകളുടെ കഥകൾ ധാരാളമുണ്ട് കായിക ലോകത്തിന് പറയാൻ. എന്നാൽ സ്പാനിഷ് ബാസ്ക്കറ്റ് ബോൾ ലീ​ഗിൽ എഫ്സി ബാഴ്സലോണയ്ക്കായി കളത്തിലിറങ്ങിയ യുഎസ് ബാസ്ക്കറ്റ് ബോൾ താരം ചാൾസ് തോമസിന്റെ കഥ അങ്ങനെ അല്ല. ചാൾസ് തോമസ് കളത്തിലേക്കല്ല തിരിച്ചെത്തിയത് ജീവിതത്തിലേക്കാണ്. അതും മരണത്തിൽ നിന്ന്!

40 വർഷം മുൻപ് മരിച്ചെന്നു കരുതിയ ചാൾസ് തോമസ് എന്ന യുഎസ് ബാസ്ക്കറ്റ് ബോൾ താരമാണ് സകലരെയും അമ്പരപ്പിച്ച് കഴിഞ്ഞ ദിവസം വീണ്ടും പ്രത്യക്ഷപ്പെട്ടത്. ചാൾസിനൊപ്പം കളിച്ച നോർമൻ കാർമിഷേൽ ഒരു റേഡിയോ അഭിമുഖത്തിൽ ചാൾസ് തോമസ് സമീപ ദിവസങ്ങളിൽ തന്നെ വിളിച്ച കാര്യം പറഞ്ഞതോടെയാണ് മരിച്ചുവെന്ന് കരുതപ്പെട്ട സൂപ്പർ താരം ജീവിച്ചിരിക്കുന്നുവെന്ന കാര്യം പുറംലോകം അറിഞ്ഞത്. സ്പെയിനിലെ ആർഎസി–1 റേഡിയോ അഭിമുഖത്തിലാണ് മരിച്ചു പോയെന്നു കരുതിയ സഹതാരവുമായി സംസാരിച്ച കഥ കാർമിഷേൽ വെളിപ്പെടുത്തിയത്.

മരിച്ചുവെന്ന് കരുതിയ തന്റെ സഹ താരം 40 വർഷങ്ങൾക്ക് ശേഷം തന്നെ ബന്ധപ്പെട്ടതിന്റെ അമ്പരപ്പ് അഭിമുഖത്തിലും നോർമൻ പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് നോർമൻ പറയുന്നത്- ‘കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു ഞാൻ. എന്റെ മകനാണ് ഡ്രൈവ് ചെയ്തിരുന്നത്. പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തപ്പോൾ കോൾ എടുത്ത ഭാര്യ അതെനിക്കു നൽകി. ഏതോ ചാൾസ് തോമസ് നിങ്ങളോടു സംസാരിക്കണമെന്നു പറയുന്നു. ഞാൻ ഞെട്ടിപ്പോയി. ഒരേയൊരു ചാൾസ് മാത്രമേ എന്റെ അടുപ്പക്കാരനായുള്ളൂ. അദ്ദേഹമാവട്ടെ 40 വർഷം മുൻപ് മരിച്ചു പോയിരുന്നു.‘

‘സംശയത്തോടെ ഫോൺ എടുത്ത എന്നോട് അപ്പുറത്തുനിന്നുള്ള ആൾ പറഞ്ഞു. ഞാൻ ചാൾസ് തോമസാണ്. ഏതു ചാൾസ് ?– ഞാൻ ചോദിച്ചു. നിങ്ങൾക്കൊപ്പം ബാസ്ക്കറ്റ് ബോൾ കളിച്ചിരുന്ന ചാൾസ്. എന്നെയും ചാൾസിനെയും അറിയുന്ന ആരോ കബളിപ്പിക്കുകയാണെന്നാണ് കരുതിയത്. എന്റെ സംശയം തീരാത്തതു കൊണ്ടാവാം ചാൾസ് പറഞ്ഞു, നമുക്ക് വീഡിയോ കോൾ ചെയ്യാം. വീഡിയോ കോൾ ചെയ്യുമ്പോൾ ഞാൻ അദ്ദേഹത്തിന്റെ രൂപവും സംസാരവുമെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു. പതിയെപ്പതിയെ ഞെട്ടലോടെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു. ഇത് ചാൾസ് തന്നെ. 40 വർഷം മുൻപ് മരിച്ചു പോയെന്ന് ഞങ്ങളെല്ലാം കരുതിയ അതേ ചാൾസ്!‘

മാർക്ക ഉൾപ്പെടെയുള്ള സ്പാനിഷ് സ്പോർട്സ് മാധ്യമങ്ങൾ സംഭവം വാർത്തയാക്കി. കളിക്കുന്ന കാലത്ത് ലഹരിക്ക് അടിമയായ ചാൾസ് സ്പെയിനിൽ നിന്ന് മടങ്ങുകയായിരുന്നു. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും കിട്ടാതെ വന്നതോടെ സ്പെയിനിലെ അടുപ്പക്കാരെല്ലാം അദ്ദേഹം മരിച്ചു എന്നു കരുതി. എന്നാൽ മെക്സിക്കോയിൽ കുറച്ചു കാലം താമസിച്ച ചാൾസ് ജന്മനാടായ യുഎസിലെത്തി. ഇപ്പോൾ 74 വയസുള്ള ചാൾസ് കുറച്ചു വർഷമായി ടെക്സസിലെ അമാരില്ലോയിലെ ഒരു നഴ്സിങ് ഹോമിലാണ് താമസം.

1946ൽ ജനിച്ച ചാൾ‌സ് 1968–69, 1969–70 സീസണുകളിൽ സ്പാനിഷ് ബാസ്കറ്റ് ബോൾ ലീഗിലെ ടോപ് സ്കോററായിരുന്നു. സ്പെയിനിൽ കളിക്കാനെത്തിയ ആദ്യ യുഎസ് താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. 1968ൽ ബാഴ്സലോണയ്ക്കായി കളിക്കാനിറങ്ങി. 1976ൽ 29–ാം വയസിൽ ഭാര്യയും രണ്ട് മക്കളുമൊത്ത് അദ്ദേഹം സ്പെയിൻ വിട്ടു. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ആർക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല.  അതിനിടെയാണ് ഏവരേയും ഞെട്ടിച്ചുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com