മാലീദ്വീപിൽ ക്വാറന്റൈനിൽ കഴിയുന്ന ഹോട്ടലിലെ ബാറിൽ വെച്ച് വാക്കു തർക്കം കയ്യാങ്കളിയിലേക്ക് എത്തിയെന്ന വാർത്തകൾ നിഷേധിച്ച് ഓസീസ് താരം ഡേവിഡ് വാർണറും മുൻ താരം മൈക്കൽ സ്ലേറ്ററും. മാലിദ്വീപിൽ താജ് കോറൽ റിസോർട്ടിലാണ് ഇരുവരും ക്വാറന്റൈനിൽ കഴിയുന്നത്.
കഴിഞ്ഞ ദിവസം ബാറിൽ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് എത്തിയെന്നുമാണ് റിപ്പോർട്ട് വന്നത്. എന്നാൽ ആ വാർത്ത വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞ വാർണറും സ്ലേട്ടും തങ്ങൾക്കിടയിൽ നല്ല സൗഹൃദമാണ് നിലനിൽക്കുന്നത് എന്നും വ്യക്തമാക്കി.
ഈ അഭ്യൂഹങ്ങളിൽ ഒരു സത്യവും ഇല്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾക്കിടയിൽ പ്രശ്നമുണ്ടാവാൻ ഒരു സാധ്യതയുമില്ല, സ്ലേറ്റർ പറയുന്നു. എവിടെ നിന്നാണ് നിങ്ങൾക്ക് ഇത്തരം വാർത്തകൾ ലഭിക്കുന്നത് എന്നായിരുന്നു വാർണറുടെ ചോദ്യം. വ്യക്തമായ തെളിവുകളില്ലാതെ നിങ്ങൾക്ക് എന്തും എഴുതി പിടിപ്പിക്കാൻ സാധിക്കില്ലെന്നും വാർണർ പറഞ്ഞു.
ഐപിഎല്ലിന് ശേഷം നാട്ടിലേക്ക് മടങ്ങാനാവാതെ മാലിദ്വീപിൽ തങ്ങുന്ന 38 അംഗ ഓസീസ് സംഘത്തിന്റെ ഭാഗമാണ് സ്ലേട്ടറും വാർണറും. രണ്ടാഴ്ച അവർ മാലിദ്വീപിൽ ക്വാറന്റൈനിൽ കഴിയണം. വാർണറിന് മോശം സീസണായിരുന്നു ഇത്. ബാറ്റിങ്ങിൽ മികവ് കാണിക്കാൻ കഴിയാത്തതിനൊപ്പം ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാനും കഴിഞ്ഞില്ല. ഇതോടെ വാർണറുടെ നായക സ്ഥാനം തെറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ