ഡർബൻ: എ ബി ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തില്ല. വിൻഡിസിനെതിരായ വൈറ്റ്ബോൾ പരമ്പരയ്ക്കുള്ള സൗത്ത് ആഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ പ്രതികരണം.
ഡിവില്ലിയേഴ്സുമായി നടത്തിയ ചർച്ച അവസാനിച്ചു. തന്റെ വിരമിക്കൽ തീരുമാനത്തിൽ എന്നന്നേക്കുമായി ഉറച്ച് നിൽക്കുകയാണ് ബാറ്റ്സ്മാൻ, ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ പ്രസ്താവനയിൽ പറയുന്നു. ഡിവില്ലിയേഴ്സ് ടീമിലേക്ക് മടങ്ങിയെത്തും എന്നതിന്റെ സൂചന ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക തലവൻ ഗ്രെയിം സ്മിത്ത് ഉൾപ്പെടെയുള്ളവർ അടുത്തിടെ നൽകിയിരുന്നു.
വിൻഡിസിനെതിരായ ടി20 ടീമിൽ ഡിവില്ലിയേഴ്സിനെ പോലെ നല്ല കളിക്കാർ ഉൾപ്പെട്ടാൽ ഗുണം ചെയ്യും എന്നായിരുന്നു സ്മിത്തിന്റെ വാക്കുകൾ. എന്നാൽ ചൊവ്വാഴ്ച വിൻഡിസിനെതിരായ സൗത്ത് ആഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ ഡിവില്ലിയേഴ്സിന്റെ പേരുണ്ടായില്ല. പിന്നാലെയാണ് വിരമിക്കൽ തീരുമാനത്തിൽ ഡിവില്ലിയേഴ്സ് ഉറച്ച് നിൽക്കുന്നകായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചത്.
ഇതോടെ ഡിവില്ലിയേഴ്സിന്റെ തിരിച്ചു വരവിനായി കാത്തിരുന്ന ആരാധകർ സമൂഹമാധ്യമങ്ങളിലെത്തി. ഇന്ത്യൻ പൗരത്വം നൽകണമെന്നും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഡിവില്ലിയേഴ്സിനെ കളിപ്പിക്കണം എന്നെല്ലാമാണ് പോസ്റ്റുകൾ വരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ