ലണ്ടൻ: ഇന്ത്യയും ന്യൂസിലാൻഡും കൊമ്പുകോർക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഗ്യാലറിയിൽ പ്രവേശനം 4000 കാണികൾക്ക്. ഹാംഷയർ കൗണ്ടി തലവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് കേസുകൾ കുറഞ്ഞതോടെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ കാണികളെ പ്രവേശിപ്പിക്കാൻ യുകെ ഗവൺമെന്റ് അനുവാദം നൽകിയിട്ടുണ്ട്. ലെയ്സ്റ്റർഷയറും ഹാംഷയറും തമ്മിലുള്ള കൗണ്ടി മത്സരത്തിലേക്ക് സതാംപ്ടണിൽ 1500 കാണികളെ പ്രവേശിപ്പിച്ചിരുന്നു. 2019 സെപ്തംബറിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ കാണികളെ പ്രവേശിപ്പിക്കുന്നത്.
ഇനിയുള്ള കൗണ്ടി മത്സരങ്ങളിലെല്ലാം കാണികൾക്ക് പ്രവേശനമുണ്ടാവും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനിലേക്ക് 4000 കാണികളെ പ്രവേശിപ്പിക്കാനാണ് ഐസിസിയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും തമ്മിൽ ധാരണയായിരിക്കുന്നത്. 4000 ടിക്കറ്റിൽ 50 ശതമാനം ഐസിസിക്കാണ്. ബാക്കി 2000 ടിക്കറ്റാണ് ആരാധകർക്ക് മുൻപിലേക്ക് വെക്കുന്നതെന്ന് ഹാംഷയർ കൗണ്ടി തലവൻ പറഞ്ഞു.
എന്നാൽ ഇന്ത്യയും ന്യൂസിലാൻഡും ഏറ്റുമുട്ടുന്ന പോരിനുള്ള ടിക്കറ്റിന് വൻ ഡിമാൻഡ് ആണ്. 2000 ടിക്കറ്റ് ആണുള്ളത് എങ്കിലും അതിന്റെ ഇരട്ടി ആരാധകരാണ് ആവശ്യവുമായി എത്തുന്നത്. ജൂൺ 18നാണ് സതാംപ്ടണിൽ ഇന്ത്യ-ന്യൂസിലാൻഡ് പോര്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ