ന്യൂഡൽഹി: ഇന്ത്യൻ ടീമിൽ കുൽദീപിനും തനിക്കും ഒരുമിച്ച് പ്ലേയിങ് ഇടംപിടിക്കാൻ സാധിക്കാത്തതിന്റെ കാരണം ചൂണ്ടി സ്പിന്നർ ചഹൽ. രവീന്ദ്ര ജഡേജ മീഡിയം പേസറായിരുന്നു എങ്കിൽ കുൽദീപിനും തനിക്കും ഒരുമിച്ച് കളിക്കാമായിരുന്നു എന്നാണ് ചഹൽ പറയുന്നത്. 2019ലാണ് ചഹലും കുൽദീപും അവസാനമായി ഒരുമിച്ച് ഇന്ത്യൻ പ്ലേയിങ് ഇലവനിൽ എത്തിയത്.
കുൽദീപും ഞാനും ഒരുമിച്ച് കളിക്കുമ്പോൾ ഹർദിക്കും പ്ലേയിങ് ഇലവനിലുണ്ടായി. 2018ൽ ഹർദിക് പരിക്കിനെ തുടർന്ന് മാറി നിന്നു. ഈ സമയം വൈറ്റ് ബോൾ ടീമിലേക്ക് ജഡേജ ഓൾറൗണ്ടറായി തിരിച്ചുവന്നു. ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ സാധിക്കും. നിർഭാഗ്യവശാൽ സ്പിന്നറുമാണ്. ജഡേജ മീഡിയം പേസറായിരുന്നു എങ്കിൽ ഞങ്ങൾക്ക് ഇരുവർക്കും ഒരുമിച്ച് കളിക്കാമായിരുന്നു.
ഏതൊരു പരമ്പരയിലും 50-50 എന്ന കണക്കിലാണ് ഞങ്ങൾ മത്സരങ്ങൾ കളിക്കുന്നത്. ചിലപ്പോൾ പരമ്പരയിലെ 5ൽ മൂന്ന് കളിയിൽ കുൽദീപ് ഇറങ്ങും. ചിലപ്പോൾ ഞാനും. ടീം കോമ്പിനേഷൻ എന്നതാണ് പ്രധാനം. ഹർദിക് ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ രണ്ടാളും അവിടെയുണ്ടായി. ഏഴാം സ്ഥാനത്ത് ഓൾറൗണ്ടർ ഉണ്ടാവുക എന്നതാണ് ടീമിന്റെ ആവശ്യം. ഞാൻ കളിക്കുന്നില്ലെങ്കിലും ടീം ജയിച്ചാൽ സന്തോഷമാണ്, ചഹൽ പറഞ്ഞു.
2019 ലോകകപ്പിൽ ഇംഗ്ലണ്ടിന് എതിരെയാണ് കുൽദീപും ചഹലും അവസാനമായി കളിച്ചത്. രണ്ട് പേർക്കും അവിടെ മികവിലേക്ക് എത്താൻ കഴിഞ്ഞില്ല. ചഹൽ 88 റൺസ് വഴങ്ങിയപ്പോൾ 72 റൺസ് ആണ് കുൽദീപ് വിട്ടുകൊടുത്തത്. കുൽദീപിന് ഒരു വിക്കറ്റ് ലഭിച്ചു. എന്നാൽ ചഹലിന് ഇന്ത്യൻ ടീമിൽ പലപ്പോഴായി അവസരം ലഭിച്ചെങ്കിലും കുൽദീപിന്റെ കരിയർ ഗ്രാഫ് താഴേക്ക് വീഴുന്നതാണ് കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ