ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്ത് നിന്നും ഡബ്ല്യു വി രാമനെ മാറ്റിയ സംഭവത്തിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. രാമനെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി രമേശ് പവാറിനെ വീണ്ടും ആ സ്ഥാനത്ത് നിയോഗിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയ സാഹചര്യത്തിൽ രാമൻ പരിശീലക സ്ഥാനം നിലനിർത്തും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. വിൻഡിസിൽ നടന്ന 2018 ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടർന്നാണ് രമേശ് പവാറിനെ കോച്ച് സ്ഥാനത്ത് നിന്ന് മാറ്റിയത്.
ടി20 ലോകകപ്പ് ഫൈനലിലേക്ക് ടീമിനെ എത്തിച്ച പരിശീലകനെ എന്തുകൊണ്ട് വീണ്ടും തുടരാൻ അനുവദിച്ചില്ല എന്നതാണ് ഗാംഗുലി ചൂണ്ടിക്കാണിച്ചത്. ഇക്കാര്യത്തിൽ ഗാംഗുലി അതൃപ്തി അറിയിച്ചതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 5 ടി20 പരമ്പരയും 5 ഏകദിന പരമ്പരയുമാണ് രാമന് കീഴിൽ ഇന്ത്യ കളിച്ചത്. 5 ഏകദിന പരമ്പരയിൽ നാലിലും ജയിക്കാനായി.
മിതാലി രാജുമായുള്ള കൊമ്പുകോർക്കലാണ് അന്ന് പവാറിന്റെ പുറത്തേക്ക് പോക്കിന് വഴിവെച്ചത്. ഇംഗ്ലണ്ട് പര്യടനമാണ് രമേശ് പവാറിന് മുൻപിൽ ആദ്യമുള്ളത്. ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റും മൂന്ന് ഏകദിനവും ടി20യും ഇന്ത്യൻ ടീം കളിക്കും. ഈ വർഷം ഇന്ത്യ ഓസ്ട്രേലിയയിലേക്കും എത്തും. ഇവിടെ തങ്ങളുടെ ആദ്യത്തെ പിങ്ക് ബോൾ ടെസ്റ്റും ഇന്ത്യൻ വനിതകൾ കളിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ