സിഡ്നി: ഓസ്ട്രേലിയക്ക് രണ്ട് വട്ടം ലോക കിരീടം നേടിക്കൊടുത്ത റിക്കി പോണ്ടിങ്ങിനെ ടീമിൽ നിലനിർത്താൻ സെലക്ടർമാരോട് പോരടിക്കേണ്ടി വന്നതായി ഓസീസ് മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലർക്ക്. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം വിരളമായി മാത്രമാണ് ആ കളിക്കാർ ടീമിൽ തുടരുന്നത് എന്നും നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ റിക്കിയെ മാറ്റി നിർത്താം എന്നുമാണ് സെലക്ടർമാർ നിലപാടെടുത്തത് എന്ന് ക്ലർക്ക് പറഞ്ഞു.
നമുക്ക് അദ്ദേഹത്തെ വേണം എന്നാണ് ഞാൻ സെലക്ടർമാരോട് പറഞ്ഞത്. അദ്ദേഹത്തിന്റെ ബാറ്റിങ് നമുക്ക് വേണം. നമ്മുടെ മറ്റൊരു കോച്ചാവും അദ്ദേഹം. പോണ്ടിങ്ങിനെ ടീമിൽ നിലനിർത്താൻ ഞാൻ വളരെ അധികം പരിശ്രമിച്ചു. എനിക്ക് പോണ്ടിങ് അവിടെ വേണമായിരുന്നു. വരും തലമുറയെ നമ്മൾ ആഗ്രഹിക്കുന്ന നിലയിലേക്ക് വളർത്തിയെടുക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം വേണമായിരുന്നു, ക്ലർക്ക് പറയുന്നു.
80 ശതമാനം മികവോടെയാണ് പോണ്ടിങ് ബാറ്റ് ചെയ്യുന്നത് എങ്കിൽ മൂന്നും നാലും സ്ഥാനത്ത് ബാറ്റ് ചെയ്യാൻ മറ്റാരേക്കാളും മികവ് അദ്ദേഹത്തിന് തന്നെയാണെന്നും ക്ലർക്ക് പറയുന്നു. 2003ലും 2007ലുമാണ് പോണ്ടിങ് ഓസ്ട്രേലിയയെ ലോക കിരീടത്തിലേക്ക് നയിച്ചത്. മൂന്ന് വട്ടം ലോക കിരീടത്തിൽ മുത്തമിട്ട പോണ്ടിങ് ഏകദിനത്തിൽ 13,704 റൺസ് ആണ് കണ്ടെത്തിയത്.
168 ടെസ്റ്റ് മത്സരങ്ങൾ കളിച്ച പോണ്ടിങ് 13378 റൺസും സ്കോർ ചെയ്തു. 2012ലാണ് പോണ്ടിങ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. 2011ലാണ് പോണ്ടിങ് നായക സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. ഈ ഡെപ്യൂട്ടി ക്യാപ്റ്റനായിരുന്ന ക്ലർക്ക് നായകനായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ