വെല്ലിങ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആരാവും ജയിച്ചു കയറുക എന്ന് ചോദ്യത്തിൽ പ്രതികരണവുമായി കിവീസ് ഇതിഹാസ പേസർ റിച്ചാർഡ് ഹാഡ്‌ലി. ആരാവും കൂടുതൽ തയ്യാറെടുപ്പുകളോടെ വന്നിരിക്കുന്നത് അവർക്കൊപ്പം ജയം നിൽക്കുമെന്ന് ഹാഡ് ലി പറഞ്ഞു.
കൂടുതൽ ഒരുങ്ങി വന്നിരിക്കുന്നത് ആരാണ്, ഇംഗ്ലണ്ട് സാഹചര്യങ്ങളോട് കൂടുതൽ പൊരുത്തപ്പെടാൻ സാധിക്കുന്നത് ആരാണ് എന്നതാവും നിർണായകമാവുക. കാലാവസ്ഥയും ഇവിടെ ഘടകമാണ്. തണുപ്പാണ് എങ്കിൽ അത് ന്യൂസിലാൻഡിനെ തുണയ്ക്കും. രണ്ട് ടീമിന്റേയും സ്യൂട്ട് ബൗളർമാർക്ക് ഡ്യൂക്ക് ബോളിൽ തിളങ്ങാനാവും. എന്നാൽ കൂടുതൽ മികവോടെ സ്വിങ് കണ്ടെത്താൻ സാധിക്കുന്നവർക്കാവും അവിടെ കളി പിടിക്കാനാവുക. അക്കാര്യത്തിൽ സൗത്തി, ബോൾട്ട്. ജാമിസൺ എന്നിവർ നിറയുമ്പോൾ ന്യൂസിലാൻഡിനാണ് മുൻതൂക്കം, ഹാഡ്ലി പറഞ്ഞു.
സീം ലഭിക്കുകയാണെങ്കിൽ രണ്ട് ടീമുകളിലേയും ബാറ്റ്സ്മാന്മാർക്ക് വെല്ലുവിളിയാവും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിജയിയെ പ്രഖ്യാപിക്കുക എന്നത് കടുപ്പമാണ്. കാരണം രണ്ട് ടീമിലും ഹൈക്ലാസ് ബാറ്റ്സ്മാന്മാരുണ്ട്. ഈ ഘട്ടത്തിൽ വിജയിയെ പ്രവചിക്കുക പ്രയാസമാണ്. രണ്ട് ടീമും ഫൈനൽ കളിക്കാൻ യോഗ്യരാണ്. കാരണം അവർ സ്ഥിരത പുലർത്തിയവരാണെന്നും ഹാഡ്ലീ പറഞ്ഞു.
ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ. സതാംപ്ടണാണ് വേദി. കിവീസ് ടീം ഇപ്പോൾ തന്നെ ഇംഗ്ലണ്ടിലുണ്ട്. ഫൈനലിന് മുൻപ് ഇംഗ്ലണ്ടിന് എതിരെ രണ്ട് ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത് സാഹചര്യങ്ങളോട് ഇണങ്ങാൻ ന്യൂസിലാൻഡിനെ സഹായിക്കും. ജൂൺ രണ്ടിനാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് എത്തുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ