ലണ്ടൻ: ബാഴ്സലോണ, യുവന്റ്സ്, റയൽ മാഡ്രിഡ് ക്ലബുകൾക്കെതിരെ യുവേഫ നടപടി ആരംഭിക്കുന്നു. രണ്ട് വർഷത്തെ വിലക്കും വൻ തുക പിഴയും ചുമത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
യൂറോപ്യൻ സൂപ്പർ ലീഗുമായി ഈ ക്ലബുകൾ മുൻപോട്ട് പോകുന്നതോടെയാണ് യുവേഫയുടെ നടപടി വരുന്നത്. പണം മാത്രം ലക്ഷ്യം കണ്ടാണ് യൂറോപ്യൻ സൂപ്പർ ലീഗ് എന്നാണ് യുവേഫ വിലയിരുത്തുന്നത്. ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന് ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, അത്ലറ്റിക്കോ മാഡ്രിഡ്, ടോട്ടനം, ചെൽസി, ആഴ്സണൽ, എസി മിലാൻ, ഇന്റർമിലാൻ എന്നീ ടീമുകൾ യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയിരുന്നു.
വേണ്ട പരിഷ്കാരങ്ങളോട് മുഖം തിരിച്ചാൽ ഫുട്ബോളിന്റെ തകർച്ച കാണേണ്ടി വരുമെന്നാണ് സൂപ്പർ ലീഗിനെ അനുകൂലിക്കുന്ന ക്ലബുകളുടെ നിലപാട്. കോവിഡ് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഫുട്ബോൾ ക്ലബുകൾക്ക് മേൽ സൃഷ്ടിച്ചത്. ഈ സാഹചര്യത്തിൽ യുവേഫയുടെ നടപടി കൂടി വന്നാൽ ക്ലബുകൾക്ക് അത് വെല്ലുവിളിയാവും.
യുവേഫ നടപടിക്കൊരുങ്ങുമ്പോൾ ബാഴ്സയുൾപ്പെടെയുള്ള ക്ലബുകളുടെ നിലപാടാണ് ആരാധകർ ഉറ്റുനോക്കുന്നത്. യൂറോപ്യൻ സൂപ്പർ ലീഗ് പ്രഖ്യാപിച്ച ക്ലബുകൾ യുവേഫയുടെ നിയമങ്ങൾ ലംഘിച്ചതായി കാണിച്ച് അന്വേഷണ സമിതി റിപ്പോർട്ട് നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ