മാഡ്രിഡ്: സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം രാജിവെച്ചതായി റിപ്പോർട്ട്. എന്നാൽ ക്ലബിന്റേയും സിദാന്റേയും ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ലാ ലീഗ കിരീടം നഷ്ടപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് സിദാൻ ക്ലബ് വിട്ടതായുള്ള റിപ്പോർട്ടുകൾ വരുന്നത്. സീസണിൽ ഒരു കിരീടം പോലും റയലിന് നേടാനായിരുന്നില്ല. ചാമ്പ്യൻസ് ലീഗ് സെമിയിൽ ചെൽസിയോട് തോറ്റ് റയൽ പുറത്തേക്ക് പോയിരുന്നു. 11 സീസണിന് ഇടയിൽ ആദ്യമായാണ് റയൽ ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നത്.
2022 വരെയാണ് സിദാനുമായി റയലിന് കരാറുള്ളത്. ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് സിദാൻ ടീം അംഗങ്ങളോട് പറഞ്ഞതായി റിപ്പോർട്ട് വന്നിരുന്നു. എന്നാൽ സിദാൻ തന്നെ ഇത് നിഷേധിച്ചു. ഈ സംഭവം നടന്ന് 10 ദിവസം മാത്രം പിന്നിടുമ്പോഴാണ് സിദാൻ രാജി വെച്ചതായുള്ള വാർത്ത വരുന്നത്.
എങ്ങനെയാണ് എന്റെ കളിക്കാരോട് എനിക്കങ്ങനെ പറയാനാവുക? അതൊരു നുണയാണ്, അത് ലറ്റിക്കോ ബിൽബാവോക്കെതികെ 1-0ന് ജയിച്ചതിന് ശേഷം സിദാൻ അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാൽ ബാക്കിയുള്ള കാര്യം സീസൺ അവസാനം നോക്കാം എന്നും സിദാൻ പറഞ്ഞിരുന്നു.
2016ലാണ് സിദാൻ ആദ്യം റയലിന്റെ കോച്ചാവുന്നത്. 2017ൽ ലാ ലീഗ കിരീടം നേടി. ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്. 2018 മെയിൽ സിദാൻ വീണ്ടും ക്ലബ് വിട്ടു. 2019ൽ തിരികെ എത്തിയ സിദാൻ ലാ ലീഗ കിരീടവും സ്പാനിഷ് സൂപ്പർ കപ്പും നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ