ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോനി. ടീമിന് എന്നും അഭിമാനിക്കാവുന്ന നേട്ടങ്ങളെല്ലാം സമ്മാനിച്ച നായകൻ. 16 വർഷം മുമ്പ് ഇതേ ദിവസമാണ് ധോനി എന്ന താരത്തെ ഇന്ത്യൻ ക്രിക്കറ്റിലെ ഒഴിച്ചുകൂടാനാകാത്ത ശക്തിയായി തിരിച്ചറിഞ്ഞത്. ധോനി ഏകദിനത്തിലെ തന്റെ കന്നി സെഞ്ചുറി കുറിച്ചത് ആ ദിവസമായിരുന്നു.
2004-ൽ അരങ്ങേറ്റം കുറിച്ചെങ്കിലും ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും തിളങ്ങാൻ കഴിയാതിരുന്നത് താരത്തിന് തിരിച്ചടിയായി. ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന് ധോനി ഏറെക്കുറെ ഉറപ്പിച്ചിരുന്ന സമയത്താണ് പാക്കിസ്ഥാനെതിരെയുള്ള ഏകദിന ടീമിൽ സ്ഥാനം കിട്ടുന്നത്. വിശാഖപട്ടണത്തെ വൈ എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിൽ മഹി കരിയർ തിരിച്ചുപിടിച്ച ദിവസമാണ് 2005, ഏപ്രിൽ അഞ്ച്.
ടോസ് നേടിയ ക്യാപ്റ്റൻ ഗാംഗുലി ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും തുടക്കത്തിൽ തന്നെ പാക്ക് പട ഞെട്ടിച്ചു. നാലാം ഓവറിൽ സച്ചിൻ ഔട്ട്. മൂന്നാം നമ്പറിൽ ദാദയെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ആ നീളൻ മുടിക്കാരൻ ബാറ്റുമായി നടന്നെത്തിയത്. അതുവരെ കളിച്ച രാജ്യാന്തര ഏകദിനങ്ങളിൽ നിന്നുള്ള ഉയർന്ന സ്കോർ 12 മാത്രമായിരുന്നു. പക്ഷെ ധോനിയെ മൂന്നാമതിറക്കാനുള്ള ദാദയുടെ തന്ത്രം ഫലംകണ്ടു.
123 പന്തിൽ 15 ബൗണ്ടറിയും നാലു സിക്‌സറും ഉൾപ്പെടെ 148 റൺസ് നേടി. ഏകദിന ക്രിക്കറ്റിൽ പാകിസ്താനെതിരെ ഒരു ഇന്ത്യൻ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയർന്ന സ്‌കോറായിരുന്നു അത്. ഈ പ്രകടനത്തോടെ ഇന്ത്യ പാകിസ്താനെതിരായ ഏറ്റവും ഉയർന്ന ടോട്ടൽ കണ്ടെത്തി. ധോനിയുടെ മികവിൽ 50 ഓവറിൽ 9 വിക്കറ്റിന് 356 റൺസ് ഇന്ത്യ നേടി. മത്സരത്തിൽ പാകിസ്താനെ 58 റൺസിന് പരാജയപ്പെടുത്തുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ