ടോക്യോ: ഒളിംപിക്സ് സ്വർണ മെഡൽ നിലനിർത്തിയ ബ്രസീൽ ഫുട്ബോൾ ടീമിനെതിരെ ബ്രസീൽ ഒളിംപിക്സ് കമ്മിറ്റി. ടീമിനെതിരേ നടപടിയെടുക്കുമെന്ന് ബ്രസീലിയൻ കമ്മിറ്റി വ്യക്തമാക്കി. മെഡൽ ദാന ചടങ്ങിൽ ടീമിന്റെ ഔദ്യോഗിക ഒളിംപിക് യൂണിഫോം ധരിക്കാത്തതിനെ തുടർന്നാണ് നടപടി. ടീമംഗങ്ങളുടേയും ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷന്റേയും മനോഭാവത്തേയും ഒളിംപിക് കമ്മിറ്റി അപലപിച്ചു.
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അംഗീകരിച്ച ഔദ്യോഗിക യൂണിഫോം ധരിക്കണമെന്ന് ഒളിംപിക്‌സിൽ പങ്കെടുക്കുന്ന ബ്രസീൽ താരങ്ങളോട് നേരത്തെ തന്നെ അറിയിച്ചതാണ്. ചൈനീസ് കമ്പനി ആയ പീക് സ്‌പോർട്‌സ് ആണ് ഈ യൂണിഫോമിന്റെ നിർമ്മാതാക്കാൾ. എന്നാൽ നൈക്കിയുടെ ജഴ്‌സി അണിഞ്ഞാണ് ബ്രസീൽ ഫുട്‌ബോൾ താരങ്ങൾ പോഡിയത്തിൽ എത്തിയത്. ജാക്കറ്റുകൾ അരക്കെട്ടിന് ചുറ്റും കെട്ടുകയും ചെയ്തു. പാന്റ്‌സ് മാത്രമാണ് ഔദ്യോഗിക യൂണിഫോമിന്റെ ഭാഗമായിരുന്നത്.
ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ നിർദേശങ്ങളാണ് തങ്ങൾ പിന്തുടർന്നത് എന്നായിരുന്നു താരങ്ങളുടെ പ്രതികരണം. എന്നാൽ വിഷയത്തിൽ ഫുട്‌ബോൾ കോൺഫെഡറേഷൻ മൗനം പാലിക്കുകയാണ്.
ഫുട്‌ബോൾ താരങ്ങൾക്കെതിരേ ബ്രസീലിയൻ നീന്തൽ താരം ബ്രൂണോ ഫ്രാറ്റസ് രംഗത്തെത്തി. ബ്രസീലിന്റെ ഒളിംപിക് സംഘത്തിൽ നിന്ന് വേറിട്ടാണ് ഫുട്‌ബോൾ കളിക്കാർ എല്ലാ കാര്യങ്ങളും ചെയ്യാറുള്ളതെന്നും ഒളിംപിക് സംഘത്തിന്റെ ഭാഗമാണ് എന്ന് അവർക്ക് തോന്നാറില്ലെന്നും ബ്രൂണോ വ്യക്തമാക്കുന്നു. ഫൈനലിൽ സ്പെയിനിനെ എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ 2-1ന് വീഴ്ത്തിയാണ് ബ്രസീൽ സ്വർണം നിലനിർത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ