പൂനെ: ആർമി സ്പോട്സ് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിലെ സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നൽകും. ടോക്യോ ഒളിമ്പിക്സിൽ നീരജിന്റെ സ്വർണ്ണനേട്ടത്തിനുള്ള ആദരമായിട്ടാണ് പൂനെ കന്റോൺമെൻറിലുള്ള സ്റ്റേഡിയത്തിന് നീരജ് ചോപ്ര ആർമി സ്പോട്സ് സ്റ്റേഡിയം എന്ന് പേരിടാൻ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. ചടങ്ങിൽ 16 ഒളിമ്പ്യൻമാരെ മന്ത്രി ആദരിക്കും.
2006 ൽ നിർമ്മിച്ച് കമ്മീഷൻ ചെയ്ത ഈ സ്റ്റേഡിയത്തിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കും കാണികൾക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങളും ഉണ്ട്. ഇന്ത്യൻ ആർമിയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറായ നീരജ് തന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ എഎസ്ഐയിൽ ജാവലിൻ പരിശീലനം നടത്തിയിരുന്നു. ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രേയിൽ സ്വർണം നേടിയാണ് നീരജ് ചരിത്രം രചിച്ചത്. അത്ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരവും അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ താരവുമാണ് നീരജ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ