ലണ്ടൺ: ആഴ്സണലിനെ തുടർച്ചയായ രണ്ടാം പരാജയത്തിലേക്ക് തള്ളിയിട്ട് ലണ്ടൻ ഡെർബിയിൽ വിജയം പിടിച്ച് ചെൽസി. ഇംഗ്ലീഷ് പ്രീമീയർ ലീഗ് പോരാട്ടത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ആഴ്സണലിന്റെ നാണംകെട്ട തോൽവി. ചെൽസി തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കിയപ്പോൾ ആഴ്സണലിന്റെ തുടരെയുള്ള രണ്ടാം തോൽവി കൂടിയായി മത്സരം മാറി. ജയത്തോടെ ചെൽസി ലീഗിൽ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി.
കളിയുടെ ആദ്യ പകുതിയിൽ തന്നെ ചെൽസി രണ്ട് ഗോളുകൾ നേടി. ടീമിലേക്ക് തിരിച്ചെത്തിയ ബെൽജിയം സ്ട്രൈക്കർ റൊമേലു ലുകാകു രണ്ടാം വരവ് ഗോൾ നേട്ടത്തിലൂടെ ആഘോഷിച്ചപ്പോൾ ചെൽസി 15ാം മിനിറ്റിൽ തന്നെ മുന്നിലെത്തി. പിന്നാലെ റീസ് ജെയിംസും വല ചലിപ്പിച്ചു.
മത്സരത്തിന്റെ 15ാം മിനിറ്റിൽ ആയിരുന്നു ചെൽസിയുടെ ആദ്യ ഗോൾ. കായ് ഹവേർട്സ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് വലതു വിങ്ങിൽ നിന്ന് റീസ് ജെയിംസ് നൽകിയ പാസ് ടാപിൻ ചെയ്ത് ലുകാകു ഗോൾ നേടുക ആയിരുന്നു. ലുകാകുവിന്റെ ചെൽസിയിലെ രണ്ടാം വരവിലെ ആദ്യ ഗോളാണിത്. കളിയുടെ 35ാം മിനിറ്റിൽ റീസ് ജെയിംസ് ചെൽസിയുടെ രണ്ടാം ഗോളും നേടി. മേസൺ മൗണ്ടിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ജെയിംസിന്റെ ഗോൾ.
രണ്ടാം പകുതിയിൽ ആഴ്സണൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും തിരിച്ചുവരാൻ അവർക്ക് സാധിച്ചില്ല. ആഴ്സണൽ സൃഷ്ടിച്ച നല്ല അവസരങ്ങൾക്ക് ഒക്കെ തടസമായി ചെൽസി കീപ്പർ മെൻഡി ഉണ്ടായിരുന്നു. കളിയുടെ 78ാം മിനിറ്റിൽ ഒരു ഗോൾ നേടാൻ ലുകാകുവിന് അവസരം ലഭിച്ചു. എന്നാൽ ലുകാകുവിന്റെ ഹെഡ്ഡർ ലെനോയുടെ കൈയിലും ബാറിലും തട്ടി പന്ത് പുറത്തേക്ക് പോയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ