മെൽബൺ: ഓസ്ട്രേലിയൻ ഓപൺ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസ് കിരീടം ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ദ്യോക്കോവിചിന്. ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ് വദേവിനെ പരാജയപ്പെടുത്തി.
ഫൈനൽ പോരാട്ടം മൂന്ന് സെറ്റ് മാത്രം നീണ്ടു നിന്നു. ആദ്യ സെറ്റിൽ അൽപ്പം പൊരുതാൻ റഷ്യൻ താരത്തിന് സാധിച്ചെങ്കിലും രണ്ടും മൂന്നും സെറ്റുകൾ ദ്യോക്കോവിച് അനായാസം സ്വന്തമാക്കി. സ്കോർ: 7-5, 6-2, 6-2.
മെല്‍ബണ്‍ പാര്‍ക്കില്‍ ദ്യോക്കോയുടെ ഒന്‍പതാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടമാണ് ഇത്. ഇതോടെ ദ്യോക്കോവിചിന്റെ ആകെ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളുടെ എണ്ണം 18ആയി. 20 വീതം ഗ്രാന്‍ഡ് സ്ലാമുകള്‍ നേടി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോള്‍ തൊട്ടുപിന്നാലെ ദ്യോക്കോയുമുണ്ട്.
ഈ സീസണില്‍ ഇനി മൂന്ന് ഗ്രാന്‍ഡ് സ്ലാം കൂടി ബാക്കി നില്‍ക്കെ ഈ മൂന്ന് അതികായര്‍ തമ്മിൽ ഗ്രാന്‍ഡ് സ്ലാം റെക്കോർഡിനായും പോരാട്ടം കടുക്കും. റെക്കോർഡ് ഇനി മാറിമറിയുന്നത് ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ