തേര്‍ഡ് അമ്പയറുടെ തീരുമാനമെല്ലാം ഇന്ത്യക്ക് അനുകൂലം; അതൃപ്തി അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും, പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡും ഇക്കാര്യം മാച്ച് റഫറി ജവഗല്‍ ശ്രീനാഥുമായി സംസാരിച്ചു
രോഹിത് ശര്‍മ/ഫോട്ടോ: പിടിഐ
രോഹിത് ശര്‍മ/ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം തേര്‍ഡ് അമ്പയറിന്റെ അശ്രദ്ധയിലൂടെ രണ്ട് തീരുമാനങ്ങള്‍ ഇന്ത്യക്ക് അനുകൂലമായതായി ഇംഗ്ലണ്ടിന്റെ ആരോപണം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും, പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡും ഇക്കാര്യം മാച്ച് റഫറി ജവഗല്‍ ശ്രീനാഥുമായി സംസാരിച്ചു.

ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കാന്‍ ബെന്‍ സ്റ്റോക്ക്‌സ് എടുത്ത ക്യാച്ച്, രോഹിത് ശര്‍മയുടെ സ്റ്റംപിങ് എന്നിവയിലെ തേര്‍ഡ് അമ്പയറുടെ തീരുമാനമാണ് ഇംഗ്ലണ്ടിനെ അസ്വസ്ഥപ്പെടുത്തിയത്. തേര്‍ഡ് അമ്പയറായ ഷംസുദ്ധീന്‍ എല്ലാ ആംഗിളുകളില്‍ നിന്നും റിപ്ലേ പരിശോധിക്കാതെ തിടുക്കത്തില്‍ ഇന്ത്യക്ക് അനുകൂലമായി വിധി പറഞ്ഞതായാണ് ആരോപണം.

അമ്പയറുടെ നടപടി ചോദ്യം ചെയ്തുള്ള റൂട്ടിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കിലും പതിഞ്ഞു. ജാക്ക് ലീച്ചിന്റെ ക്യാച്ച് 5,6 ആംഗിളുകളില്‍ പരിശോധിച്ചു. എന്നാല്‍ രോഹിത്തിന്റേയും ശുഭ്മാന്‍ ഗില്ലിന്റേയും കാര്യത്തിലേക്ക് വന്നപ്പോള്‍ അതുപോലെ ഉണ്ടായില്ല എന്നത് അസ്വസ്ഥപ്പെടുത്തിയെന്ന് ഇംഗ്ലണ്ട് താരം സാക്ക് ക്രൗലി പറഞ്ഞു.

കളിയിലേക്ക് വരുമ്പോള്‍ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് എത്താന്‍ 13 റണ്‍സ് കൂടിയാണ് ഇന്ത്യക്ക് മറികടക്കേണ്ടത്. ആദ്യ ദിനത്തിലെ അവസാന ഓവറില്‍ 27 റണ്‍സ് എടുത്ത് നിന്ന കോഹ് ലിയെ മടക്കാനായതാണ് ഇംഗ്ലണ്ടിന് മുന്‍തൂക്കം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com