പനാജി: കരുത്തരായ ബംഗളൂരു എഫ്സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാൾ ഐഎസ്എല്ലിലെ തങ്ങളുടെ രണ്ടാം വിജയം കുറിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാൾ സുനിൽ ഛേത്രിയെയും സംഘത്തെയും കീഴടക്കിയത്. ആദ്യ പകുതിയിൽ മാറ്റി സ്റ്റെയിൻമനാണ് ടീമിനായി വിജയ ഗോൾ നേടിയത്.
അവസാന അഞ്ച് മത്സരങ്ങളിൽ തോൽക്കാതെ പോയിന്റ് പട്ടികയിൽ മുന്നേറാൻ ഈസ്റ്റ് ബംഗാളിനായി. മറുവശത്ത് തുടർച്ചയായി നാല് കളികൾ തോറ്റ് ബംഗളൂരു വലിയ പ്രതിസന്ധിയിലായി. താത്കാലിക കോച്ച് നൗഷാദ് മൂസയുടെ നേതൃത്വത്തിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ബെംഗളൂരു തോൽവി വഴങ്ങി.
ഈ വിജയത്തോടെ ഐ.എസ്.എല്ലിലെ ഈ തോൽവിയോടെ ബെംഗളൂരു ആറാം സ്ഥാനത്ത് തുടരുന്നു. വിജയിച്ചെങ്കിലും ഈസ്റ്റ് ബംഗാൾ പത്തു പോയിന്റുമായി ഒൻപതാം സ്ഥാനത്ത് തന്നെ.
തകർപ്പൻ സേവുകളുമായി തിളങ്ങിയ ഈസ്റ്റ് ബംഗാളിന്റെ ദേബ്ജിത്ത് മജുംദാർ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി. ഗോളെന്നുറച്ച അഞ്ചോളം കിക്കുകളാണ് ദേബ്ജിത്ത് ഇന്ന് വിഫലമാക്കിയത്.
20-ാം മിനിട്ടിലാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ പിറന്നത്. നാരായൺ ദാസിന്റെ ഉജ്ജ്വല പാസ് സ്വീകരിച്ച സ്റ്റെയിൻമാൻ പന്ത് കാലു കൊണ്ട് പോസ്റ്റിലേക്ക് ചെത്തിയിട്ടു. പന്ത് വലയിലേക്ക് ഉരുണ്ടു പോകുന്നത് നോക്കി നിൽക്കാനെ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീതിന് സാധിച്ചുള്ളൂ. ബംഗളൂരുവിന്റെ പ്രതിരോധപ്പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. സ്റ്റെയിൻമൻ ഈ സീസണിൽ നേടുന്ന മൂന്നാം ഗോളാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ