കൊളംബോ: ശ്രീലങ്കക്കെതിരായ ഒന്നാം ടി20യിൽ സഞ്ജു സാംസൺ പുറത്ത്. മികച്ച തുടക്കമിട്ട ശേഷം വൻ സ്കോറിലെത്താതെയാണ് ഒരിക്കൽ കൂടി സഞ്ജു കൂടാരം കയറിയത്. 20 പന്തിൽ 27 റൺസെടുത്ത സഞ്ജുവിനെ വാനിൻഡു ഹസരംഗ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
രണ്ട് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്സ്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ ശിഖർ ധവാനൊപ്പം അർധ സെഞ്ച്വറി കൂട്ടുകെട്ട് തീർത്താണ് സഞ്ജു പുറത്തായത്. 36 പന്തിൽ ഇരുവരും അടിച്ചു കൂട്ടിയത് 51 റൺസ്.
14 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ ശിഖർ ധവാൻ (46) അർധ സെഞ്ച്വറിക്ക് നാല് റൺസ് അകെ വീണു. ധവാൻ നാല് ഫോറും ഒരു സിക്സും പറത്തി. സൂര്യകുമാർ യാദവ് (43) പുറത്താകാതെ ക്രീസിൽ.
അരങ്ങേറ്റത്തിന് ഇറങ്ങിയ പൃഥ്വി ഷായാണ് പുറത്തായ മറ്റൊരു താരം. ഇന്നിങ്സിലെ ആദ്യ പന്ത് നേരിട്ട ഷാ ഗോൾഡൻ ഡക്കായി. ദുഷ്മന്ത ചമീരയാണ് ഷായെ വീഴ്ത്തിയത്. വിക്കറ്റ് കീപ്പർ മിനോദ് ഭാനുക ക്യാച്ചെടുത്തു.
നേരത്തെ, ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസുൻ സനക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ പൃഥ്വി ഷായ്ക്കു പുറമെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും ഇന്ന് അരങ്ങേറ്റം കുറിച്ചു. സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ