ലാഹോർ: ആരാധകരും ക്രിക്കറ്റ് വിദഗ്ധരും തന്നെ കോഹ് ലിയുമായി താരതമ്യപ്പെടുത്തുമ്പോൾ അഭിമാനം തോന്നാറുണ്ടെന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് കോഹ് ലിയെന്ന് ബാബർ പറഞ്ഞു.
ലോകത്തിലെ എല്ലായിടത്തും മികവ് പുറത്തെടുക്കാൻ കോഹ് ലിക്ക് സാധിച്ചിട്ടുണ്ട്. പ്രാധാന്യമുള്ള എല്ലാ മത്സരങ്ങളിലും കോഹ് ലിക്ക് മികച്ച ബാറ്റിങ് പുറത്തെടുക്കാനാവും. എന്നെ കോഹ് ലിയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ സമ്മർദം എനിക്ക് ഉണ്ടാവാറില്ല. എനിക്ക് അഭിമാനമാണ് തോന്നുന്നത്. കാരണം അത്രയും വലിയ കളിക്കാരനുമായാണ് അവർ എന്നെ താരതമ്യപ്പെടുത്തുന്നത്, ബാബർ അസം പറഞ്ഞു.
അവിടെ ഒരു താരതമ്യവും വേണ്ട എന്നാണ് എന്റെ അഭിപ്രായം. എന്നാൽ ആളുകൾ താരതമ്യപ്പെടുത്തി കൊണ്ടിരിക്കും. എനിക്കതിൽ സന്തോഷമാണ്. അദ്ദേഹം കളിക്കുന്നത് പോലെ കളിക്കാനും ടീമിനെ ജയങ്ങളിലേക്ക് എത്തിക്കാനും പാകിസ്ഥാന് അഭിമാനിക്കാൻ അവസരമുണ്ടാക്കുകയുമാണ് എന്റെ ലക്ഷ്യം.
ഞങ്ങൾ രണ്ട് വ്യത്യസ്ത കളിക്കാരാണ്. എനിക്ക് എന്റേതായ ശൈലിയും അദ്ദേഹത്തിന്റെ മറ്റൊരു ശൈലിയുമാണ്. എന്റെ കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി കളിക്കാനാണ് ഞാൻ ശ്രമിക്കുക. ക്രിക്കറ്റിലെ നേട്ടങ്ങൾക്ക് ദൈവത്തോട് നന്ദി പറയുന്നു. മറ്റ് മികച്ച കളിക്കാർക്കൊപ്പം എന്റെ പേരും എഴുതി ചേർക്കപ്പെടുന്നത് വലിയ അംഗീകാരമാണ്.
വിൻഡിസിന് എതിരെ നേടിയ ആ മൂന്ന് സെഞ്ചുറിയാണ് കാര്യങ്ങളുടെ ഗതി തിരിച്ചത്. അതിന് ശേഷം എന്റെ ആത്മവിശ്വാസം കൂടി. എന്നാൽ എന്റെ ചിന്താഗതിയിൽ മാറ്റമുണ്ടായില്ല. ഇതെന്റെ അവസാന മത്സരമാണ് എന്ന ചിന്തയോടെയാണ് എല്ലാ മത്സരവും ഞാൻ കളിക്കുന്നത്, ബാബർ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ