ഇംഫാൽ: ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ ഇന്ത്യക്കായി സ്വർണം നേടിയ ഡിങ്കോ സിങ്(41) അന്തരിച്ചു. കാൻസർ ബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ വർഷം കോവിഡ് ബാധിതനായെങ്കിലും അദ്ദേഹം കോവിഡിനെ തോൽപ്പിച്ച് തിരിച്ചെത്തി. 1998ലെ ബാങ്കോക്ക് വേദിയായ ഏഷ്യൻ ഗെയിംസിലാണ് ഇടിക്കൂട്ടിൽ ഡിങ്കോ സിങ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്.
ഏപ്രിലിൽ ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഇംഫാലിൽ നിന്ന് അദ്ദേഹത്തെ എയർ ലിഫ്റ്റ് ചെയ്ത് ഡൽഹിയിലേക്ക് എത്തിച്ചിരുന്നു. മഞ്ഞപ്പിത്തവും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവാൻ ഇടയാക്കി. 1998ൽ അർജുന അവാർഡും 2013ൽ പത്മശ്രീയും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
1997ലായിരുന്നു ബോക്സിങ്ങിലെ അരങ്ങേറ്റം. ആറ് വട്ടം ലോക ചാമ്പ്യനായ മേരി കോം ഉൾപ്പെടെയുള്ളവർക്ക് ഇടിക്കൂട്ടിലെ പ്രചോദനമായിരുന്നു ഡിങ്കോ സിങ്. ഇന്ത്യൻ നേവിയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി മോശമാവുന്നതിന് മുൻപ് പരിശീലകന്റെ കുപ്പായവും അദ്ദേഹം അണിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ