മുംബൈ: പഴയത് പോലെ ബൗളിങ്ങിലും പൂർണമായി ഹർദിക് പാണ്ഡ്യയെ പ്രയോജനപ്പെടുത്താൻ ഇനി ഇന്ത്യൻ ടീമിന് സാധിക്കുമോ? ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് മുകളിൽ ആശങ്കയാണ് ഈ ചോദ്യം. ശസ്ത്രക്രിയക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ബൗളിങ്ങിൽ പഴയ താളത്തിൽ ഇറങ്ങാൻ ഹർദിക് തയ്യാറായിട്ടില്ല. എന്നാൽ തന്റെ ബൗളിങ് പദ്ധതികൾ ഇപ്പോൾ വെളിപ്പെടുത്തുകയാണ് താരം.
ടി20 ലോകകപ്പിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും പന്തെറിയാൻ സാധിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് എന്റെ ലക്ഷ്യം. അവിടെ കൂടുതൽ കാര്യക്ഷമത കണ്ടെത്താനും മത്സരങ്ങൾ എനിക്ക് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് ശ്രമം. എന്റെ എല്ലാ ശ്രദ്ധയും ലോകകപ്പിലാണ്, ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹർദിക് പാണ്ഡ്യ പറഞ്ഞു.
ബൗളിങ്ങിലേക്ക് നോക്കുമ്പോൾ എത്രമാത്രം ഫിറ്റാണ് ഞാൻ എന്നതാണ് പ്രധാനം. ശസ്ത്രക്രിയക്ക് ശേഷവും എന്റെ പേസിൽ കുറവ് വരുത്തിയിട്ടില്ല. എന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ടതാണ് എന്റെ ബൗളിങ്. എത്രമാത്രം ഫിറ്റാണോ ഞാൻ അത്രമാത്രം മികച്ച പ്രകടനം എന്നിൽ നിന്ന് വരും. കളിക്കുകയാണ് എങ്കിൽ 50 ശതമാനം മാത്രം നൽകി കളിക്കാൻ എനിക്ക് താത്പര്യമില്ല. കളിക്കുമ്പോൾ എനിക്കെന്റെ 100 ശതമാനവും നൽകി കളിക്കണം, ഹർദിക് പറഞ്ഞു.
ഓസ്ട്രേലിയൻ പര്യടനത്തിൽ ഹർദിക് ഏതാനും ഓവർ പന്തെറിഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ 5 ടി20 പരമ്പരകളിലായി 17 ഓവറാണ് ഹർദിക് എറിഞ്ഞത്. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ ബൗളറായി ഹർദിക്കിനെ ഇന്ത്യ ഉപയോഗിച്ചില്ല. ഐപിഎല്ലിന്റെ ആദ്യ പകുതിയിലും മുംബൈ ഇന്ത്യൻസിന് വേണ്ടി ഹർദിക് പന്തെറിഞ്ഞിരുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ