അഹമ്മദാബാദ്: നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുകയാണ്. മൊട്ടേര സ്റ്റേഡിയത്തിലെ പിങ്ക്ബോൾ ടെസ്റ്റിലെ വിവാദങ്ങൾ അവസാനിക്കും മുൻപേയാണ് പോരാട്ടം ഇന്ന് ആരംഭിച്ചത്. പിച്ചിനെച്ചൊല്ലി ഇംഗ്ലണ്ട് താരങ്ങളും മുൻ താരങ്ങളും വിമർശനം ഉന്നയിച്ചിരുന്നു. നാലാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുകയാണ്.
അതിനിടെ ആദ്യ ദിനം തന്നെ ഇന്ത്യയുടേയും ഇംഗ്ലണ്ടിന്റേയും താരങ്ങൾ തമ്മിൽ കൊമ്പുകോർക്കുന്നതിനും മൊട്ടേര സ്റ്റേഡിയം സാക്ഷിയായി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സുമാണ് ആദ്യ ദിനം തന്നെ മത്സരത്തിനിടെ തർക്കിച്ചത്. അംപയർ വീരേന്ദർ ശർമ ഇടപെട്ടതോടെയാണു പ്രശ്നം അവസാനിച്ചത്.
14–ാം ഓവർ തുടങ്ങുന്നതിനു തൊട്ടുമുൻപ് ബാറ്റ് ചെയ്യുകയായിരുന്ന സ്റ്റോക്സിന് നേരെ നടന്നുവന്ന് കോഹ്‌ലി സംസാരിച്ചതാണു പ്രശ്നങ്ങളുടെ തുടക്കം. എന്നാൽ എന്താണു പ്രശ്നത്തിനു കാരണമെന്നു വ്യക്തമല്ല. കോഹ്‌ലിയുടെ പ്രതികരണത്തിൽ നിന്നാണ് കാര്യങ്ങൾ നല്ല നിലയ്ക്കല്ല പോകുന്നതെന്നു വ്യക്തമായത്. ബെൻ സ്റ്റോക്സ് കോഹ്‌ലിക്കു മറുപടി നൽകുന്നതും കാണാം.
തുടർന്ന് അംപയർ ഇടപെട്ടതോടെ പ്രശ്നം അവസാനിച്ചു. 15–ാം ഓവറിനിടെ ബെൻ സ്റ്റോക്സ് ബൗണ്ടറി നേടിയതിനു പിന്നാലെ ബൗളർ മുഹമ്മദ് സിറാജും ബെൻ സ്റ്റോക്സും തമ്മിലും തർക്കമുണ്ടായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ