മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ യില്‍ മാഡ്രിഡ് നാട്ടങ്കത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് പിരിഞ്ഞത്. അവസാന നിമിഷം വരെ ഒരു ഗോളിന് മുന്നിലായിരുന്നു അത്‌ലറ്റിക്കോ. എന്നാല്‍ അവസാന ഘട്ടത്തില്‍ റയല്‍ സമനില പിടിക്കുകയായിരുന്നു. അത്‌ലറ്റിക്കോക്കായി ലൂയീസ് സുവാരസും റയലിനായി കരിം ബെന്‍സെമയും വല ചലിപ്പിച്ചു. പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയ കളിയിലാണ് ബെൻസെമയുടെ ഗോൾ.
കളി തുടങ്ങി 15ാം മിനിറ്റില്‍ ലൂയീസ് സുവാരസിലൂടെ അത്‌ലറ്റിക്കോ ലീഡെടുത്തു. പിന്നീട് ഇരു പക്ഷത്തും ഗോള്‍ പിറന്നില്ല. മത്സരത്തില്‍ പന്തടക്കവും ആക്രമണത്തിലും പാസിങിലും റയല്‍ മുന്നില്‍ നിന്നു. നിരവധി ശ്രമങ്ങളും അവര്‍ നടത്തി. ഗോള്‍ പിറന്നില്ല.
പിന്നീട് മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് റയല്‍ ആശ്വാസ സമനില പിടിച്ചത്. കരിം ബെന്‍സെമയാണ് അവര്‍ക്ക് സമനില ഗോള്‍ സമ്മാനിച്ചത്. 88ാം മിനിറ്റിലായിരുന്നു ഈ ഗോളിന്റെ പിറവി.
മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഒസാസുനയെ തകര്‍ത്തു. ജോര്‍ദി ആല്‍ബ, മൊരിബ എന്നിവരാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്.
നാട്ടങ്കത്തില്‍ സമനില വഴങ്ങേണ്ടി വന്നെങ്കിലും അത്‌ലറ്റിക്കോയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയില്ല. 25 മത്സരങ്ങളില്‍ നിന്ന് 59 പോയിന്റുമായി അവര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. 26 മത്സരങ്ങള്‍ വീതം കളിച്ച ബാഴ്‌സലോണ 56 പോയിന്റുമായി രണ്ടാം സ്ഥാനത്തും 54 പോയിന്റുമായി റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ