കൊച്ചി: മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകുന്നതിനെ കുറിച്ചുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രതികരണം ചർച്ചയാവുന്നു. കൺമുൻപിൽ പ്രയാസം അനുഭവിക്കുന്നവരുണ്ടെങ്കിൽ അവരെ സഹായിച്ചതിന് ശേഷം മാത്രം ദുരിതാശ്വാസ നിധികളിലേക്ക് പണം നൽകൂ എന്നാണ് ശ്രീശാന്ത് പറയുന്നത്.
മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിന് മുൻപ് നിങ്ങളുടെ ചുറ്റുപാടുകളിലേക്ക് ആദ്യമൊന്ന് നോക്കുക. നിങ്ങളുടെ കുടുംബക്കാരോ, സുഹൃത്തുക്കളോ ജോലിക്കാരോ ഈ യുദ്ധത്തിൽ കഷ്ടപ്പെടുന്നവരായി ഉണ്ടാവാം. അവരെ ആദ്യം കരുത്തരാക്കുക. കാരണം പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ അവരിലേക്ക് എത്താനാവില്ല. നിങ്ങൾക്ക് മാത്രമേ കഴിയൂ എന്നാണ് ശ്രീശാന്ത് കുറിച്ചത്.
കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായവർക്ക് തുണയേകാനായി നിരവധി കായിക താരങ്ങൾ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഒരു കോടി രൂപയാണ് സച്ചിൽ നൽകുന്നത്. 45 ലക്ഷം രൂപയാണ് ഓസീസ് പേസർ കമിൻസ് യുനിസെഫ് വഴി ഇന്ത്യക്ക് നൽകുന്നത്. നിക്കോളാസ് പൂരൻ, ഹർദിക് പാണ്ഡ്യ, ബ്രെറ്റ് ലീ, ശിഖർ ധവാൻ എന്നിങ്ങനെ നിരവധി താരങ്ങൾ സഹായം പ്രഖ്യാപിച്ചിരുന്നു.
കളിയിലേക്ക് വരുമ്പോൾ വിലക്കിന് ശേഷം കേരള ടീമിന്റെ ഭാഗമാണ് ശ്രീശാന്ത്. ഐപിഎൽ താര ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തെങ്കിലും അന്തിമ പട്ടികയിൽ ഇടം നേടാനായില്ല. കഴിഞ്ഞ ഡൊമസ്റ്റിക് സീസണിൽ വലിയ മികവ് ശ്രീശാന്തിന് പുറത്തെടുക്കാനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ