ന്യൂഡൽഹി: മാനസിക പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിൽ തുറന്ന് പറയാൻ തയ്യാറാവണം എന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ ചേതേശ്വർ പൂജാര. ശരിയായ സമയത്ത് സഹായം തേടുന്നതിലൂടെ ഒരാളുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുമെന്നും പൂജാര പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിന്റെ സമ്മർദം പല കളിക്കാർക്കും താങ്ങാനാവാതെ വന്നിട്ടുണ്ട്. മുൻനിര കളിക്കാരിൽ പലരും സ്പോർട്സ് സൈക്കോളജിസ്റ്റിന്റെ സഹായം തേടിയിട്ടുണ്ടെന്നും പൂജാര വെളിപ്പെടുത്തുന്നു. മാനസിക പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ അടഞ്ഞ ചിന്താഗതിയാണ് നമ്മുടെ സമൂഹത്തിന്. മാനസികമായി നമ്മൾ കരുത്തരാണെന്ന് ചില സമയം തോന്നും. എന്നാൽ മാനസികമായി കരുത്തരായ മനുഷ്യരും മാനസിക പ്രയാസങ്ങളിലൂടെ കടന്നു പോകും, പൂജാര ചൂണ്ടിക്കാണിച്ചു.
ഈ സമ്മർദം എനിക്ക് താങ്ങാനാവില്ലെന്ന് തോന്നിയ ഘട്ടമുണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ പ്രശ്നങ്ങൾ നേരിട്ടപ്പോൾ അമ്മയ്ക്ക് മുൻപിൽ കരഞ്ഞിരുന്നു. സമ്മർദവും അസ്വസ്ഥതയും എനിക്ക് താങ്ങാനാവുന്നില്ലെന്നും എനിക്ക് ക്രിക്കറ്റ് കളിക്കേണ്ടന്നും ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്. ഡൊമസ്റ്റിക് ക്രിക്കറ്റിൽ നിന്ന് രാജ്യാന്തര ക്രിക്കറ്റിലെത്തിയ പല കളിക്കാരും സമ്മർദം താങ്ങാനാവാതെ നിൽക്കുന്നത് കണ്ടിട്ടുണ്ട്.
സ്പോർട്സ് സൈക്കോളജിസ്റ്റിന്റെ സഹായം അവരെയെല്ലാം സഹായിച്ചിട്ടുണ്ട്. നെഗറ്റീവ് ചിന്തകളെ അകറ്റി നിർത്താൻ ഞാൻ യോഗ ചെയ്യുന്നു. നെഗറ്റീവ് സോണിലായിരിക്കുമ്പോൾ നമുക്ക് സംഭവിക്കുന്നതെല്ലാം നെഗറ്റീവാകുന്നു. എല്ലാ ദിവസവും ഞാൻ പ്രാർഥിക്കുന്നു. ഇതിലൂടെ പോസിറ്റീവ് ചിന്തകൾ നിറയ്ക്കാൻ തനിക്ക് സാധിക്കുന്നതായും പൂജാര പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ