'കെറ്റെൽബറോ വേണ്ട, ധർമസേന മതി'- ജാഫറിന്റെ രസകരമായ മീം; പിന്നിലെ കൗതുകം ജനിപ്പിക്കുന്ന സം​ഗതി ഇതാണ്

കെറ്റെൽബറോ വേണ്ട, ധർമസേന മതി- ജാഫറിന്റെ രസകരമായ മീം; പിന്നിലെ കൗതുകം ജനിപ്പിക്കുന്ന സം​ഗതി ഇതാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: രസകരമായ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കിടാറുള്ള വ്യക്തിയാണ് മുൻ ഇന്ത്യൻ താരവും നിലവിൽ പഞ്ചാബ് കിങ്സിന്റെ പരിശീലക സംഘത്തിൽ അം​ഗവുമായ വസിം ജാഫർ. ഇന്ത്യയും ന്യൂസിലൻ‍ഡും തമ്മിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടാനിരിക്കെ ജാഫർ ഇപ്പോൾ പങ്കിട്ട ഒരു മീം ആരാധകരിൽ കൗതുകമുണ്ടാക്കുന്നു. 

ഇംഗ്ലണ്ടിലെ സതാംപ്‌ടനില്‍ ജൂണ്‍ 18 മുതൽ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോൾ ഓൺഫീൽഡ് അമ്പയറായി ഇം​ഗ്ലണ്ടിന്റെ റിച്ചാർഡ് കെറ്റെൽബറോ വേണ്ട, ശ്രീലങ്കയുടെ കുമാര ധർമസേന മതിയെന്ന മീം പങ്കുവെച്ചാണ് ജാഫർ ആരാധകർക്ക് കൗതുകം സമ്മാനിച്ചത്. കെറ്റെൽബറോക്ക് നേരെ വേണ്ടെന്ന അർത്ഥത്തിൽ ജാഫർ മുഖം തിരിച്ചു നിക്കുകയും ധർമസേനക്കു നേരെ വിരൽ ചൂണ്ടി നിൽക്കുകയും ചെയ്യുന്ന മീം ആണ് മറ്റ് വിശദീകരണങ്ങളൊന്നുമില്ലാതെ ജാഫർ പങ്കി‌ട്ടിരിക്കുന്നത്. ഈ മീമിന്റെ പിന്നിൽ മറ്റൊരു കാര്യം കൂടിയുണ്ട്. 

ഐസിസി ചാമ്പ്യൻഷിപ്പുകളിലെ നിർണായക പോരാട്ടങ്ങളിൽ കെറ്റെൽബറോ അമ്പയറായിരുന്നപ്പൊഴൊന്നും ഇന്ത്യ ജയിച്ചിട്ടില്ല എന്നതാണ് അതിലെ കൗതുകം. 2014ലെ ശ്രീലങ്കക്കെതിരായ ടി20 ലോകകപ്പ് ഫൈനലാണ് ഇതിന്റെ ആദ്യ ഉദാഹരണം. ഫൈനലിൽ ഇന്ത്യ ലങ്കയ്ക്ക് മുന്നിൽ കാലിടറി വീണുു. പിന്നാലെ 2015ലെ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റ് പുറത്തായപ്പോഴും കെറ്റെൽബറോ ആയിരുന്നു ഓൺഫീൽഡ് അമ്പയർ. തീർന്നില്ല, 2017ലെ പാകിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ തോറ്റപ്പോഴും 2019ലെ ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റപ്പോഴും ഓൺഫീൽഡ് അമ്പയറായി ഒരറ്റത്ത് റിച്ചാർഡ് കെറ്റെൽബറോ കളി നിയന്ത്രിക്കാനുണ്ടായിരുന്നു. 

അതേസമയം, ധർമസേനയാകട്ടെ 2019ലെ ഇം​ഗ്ലണ്ട്-ന്യൂസിലൻഡ് ഏകദിന ലോകകപ്പ് ഫൈനലിൽ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി പോയ ത്രോയിൽ നാല് ഓവർ ത്രോ റൺസ് നൽകി ന്യൂസിലൻഡിന്റെ തോൽവിയിൽ നിർണായക പങ്കുവഹിച്ചയാളാണ്. ധർമസേനയാണ് അമ്പയറാവുന്നതെങ്കിൽ ഏകദിന ലോകകപ്പ് ഫൈനലിലെ കയ്പ്പേറിയ ഓർമകൾ കിവീസിനെ വേട്ടയാടുമെന്നാണ് ജാഫർ മീമിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് ആരാധകർ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com