ന്യൂഡൽഹി: അത്ലറ്റിക്കോ മാഡ്രിഡിനെ ലാ ലീഗ കിരീടത്തിലേക്ക് എത്തിച്ച സുവാരസിന് കയ്യടിച്ച് അമൂൽ കാർട്ടൂൺ. അവന്റെ കടിയേക്കാൾ ദയനീയമാണ് ബാഴ്സ എന്നാണ് അമൂലിന്റെ പോസ്റ്ററിൽ പറയുന്നത്.
ലാ ലീഗയിലെ അവസാന മത്സരത്തിൽ കിരീടം ചൂടാൻ അത് ലറ്റിക്കോയ്ക്ക് ജയം അനിവാര്യമായിരുന്ന കളിയിൽ വയാഡോളിഡിനെതിരെ വിജയ ഗോൾ പിറന്നത് സുവാരസിൽ നിന്നാണ്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് അവസാന പകുതിയിൽ രണ്ട് വട്ടം ഗോൾ വല ചലിപ്പിച്ച് അത് ലറ്റിക്കോ കിരീടം ഉറപ്പിച്ചത്.
ഈ സീസൺ ആരംഭിക്കുന്ന സമയം സുവാരസിനെ ബാഴ്സ ഒഴിവാക്കുകയായിരുന്നു. ബാഴ്സയുടെ ഭാവി മുൻപിൽ കണ്ടുള്ള തന്റെ പദ്ധതികളിൽ സുവാരസ് ഇല്ലെന്ന് കോമാൻ വ്യക്തമാക്കി. ബാഴ്സ ആഗ്രഹിക്കുന്ന നിലവാരത്തിൽ കളിക്കാൻ ഇനി സുവാരസിന് കഴിയില്ലെന്ന് പറഞ്ഞായിരുന്നു ഒഴിവാക്കൽ.
ബാഴ്സ ഒഴിവാക്കിയപ്പോൾ രണ്ടു കയ്യും നീട്ടി അത്ലറ്റിക്കോ താരത്തെ സ്വീകരിച്ചു. 21 ഗോളുകളാണ് സീസണിൽ സുവാരസ് നേടിയത്. ലാ ലീഗയിലെ അത് ലറ്റിക്കോയ്ക്ക് ജയം അനിവാര്യമായിരുന്ന ഒസാസുനെതിരായ കളിയിലും അവസാന മിനിറ്റുകളിൽ ഗോൾ വല കുലുക്കി തിരികെ കയറാൻ അത്ലറ്റിക്കോയെ തുണച്ചത് സുവാരസ് ആയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ